രക്ഷപ്പെട്ട യുവാക്കൾ അഗ്നിരക്ഷ സേനാംഗങ്ങൾക്കൊപ്പം
മൂലമറ്റം: വാഗമൺ റൂട്ടിൽ പുള്ളിക്കാനത്തിന് സമീപം എസ് വളവിൽ കാട്ടിൽ കുടുങ്ങിയ യുവാക്കളെ മൂലമറ്റം അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശി തകിടിപ്പുറത്ത് ശ്യാം കുഞ്ഞുമോൻ (31), മൂവാറ്റുപുഴ മൈലാടിയിൽ നിഖിൽ ബിനു (23) എന്നിവരാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി വൈകീട്ടോടെ വാഗമണ്ണിൽ എത്തിയത്.
കാഴ്ചകൾ കണ്ട് റോഡിൽ നിന്ന് കാട്ടിലേക്ക് കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുട്ടും കനത്ത കോടമഞ്ഞും മൂലം തിരിച്ചുപോരാനാകാതെ വഴിതെറ്റുകയായിരുന്നു. ഇതോടെ പേടിച്ചുപോയ ഇവർ സഹായത്തിനായി മൂലമറ്റം അഗ്നിരക്ഷ സേനയിൽ അറിയിക്കുകയായിരുന്നു. ഉടൻ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഇവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ റേഞ്ച് പ്രശ്നം മൂലം ഫോണിൽ കിട്ടാൻ പ്രയാസമായിരുന്നു. ഇടക്ക് റെയിഞ്ച് വന്നപ്പോൾ ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്തെങ്കിലും അടുത്തെത്താൻ കഴിഞ്ഞില്ല. പിന്നീട് സേനാംഗങ്ങൾ ടോർച്ച് ഉപയോഗിച്ച് വെളിച്ചം തെളിയിച്ചും അതോടൊപ്പം തന്നെ ശബ്ദമുണ്ടാക്കിയും ഏകദേശം മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് ഇവർക്ക് സമീപം എത്തിയത്. ആകെ പേടിച്ചരണ്ട അവസ്ഥയിലായ ഇവർക്ക് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയതോടെയാണ് ആശ്വാസമായത്.
വഴിതെറ്റിയ ഇവർ കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കിൽ അഗാധമായ ഗർത്തത്തിലേക്ക് വീണ് കൂടുതൽ അപകടം ഉണ്ടാകുമായിരുന്നു. ആകെ ക്ഷീണിതരായ ഇവരെ കാട്ടിൽ നിന്ന് റോഡിലേക്ക് എത്തിച്ച ശേഷം സേനയുടെ വാഹനത്തിൽ ഫയർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. മാത്രമല്ല ഇവരുടെ ബൈക്ക് ഒരു സേനാംഗം ഓടിച്ച് സ്റ്റേഷനിൽ എത്തിച്ചു. മൂലമറ്റത്ത് താമസിക്കുന്ന ഇവരുടെ ഒരു ബന്ധുവിനെ അറിയിച്ച് പിന്നീട് കൂടെ അയക്കുകയും ചെയ്തു. അഗ്നിരക്ഷാ സേനാംഗങ്ങളായ സന്ദീപ് കെ, ജിബി പി വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.