തൊടുപുഴ: വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിച്ചു. തൊടുപുഴ വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, ജില്ല രജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിലെ കണക്ഷൻ വിച്ഛേദിച്ചു. കൂടുതൽ സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കാനുള്ള നടപടികളുമായി വാട്ടർ അതോറിറ്റി മുന്നോട്ട് പോകുകയാണ്. വൻതുക കുടിശ്ശികയുള്ള തൊടുപുഴ മിനി സിവിൽ സ്റ്റേഷൾ ഉൾപ്പെടെ കൂടുതൽ ഓഫിസുകളിലെ കണക്ഷൻ അടുത്ത ദിവസം വിച്ഛേദിക്കും.
വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, ജില്ല രജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിലായി 56,000 രൂപയാണ് കുടിശ്ശികയുള്ളത്. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഈ ഓഫിസുകളിലെ വെള്ളക്കരം അടച്ചിട്ടില്ല. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽനിന്നു മാത്രം 18 ലക്ഷം രൂപയാണ് വെള്ളക്കരമായി അടക്കാനുള്ളത്.
സിവിൽ സ്റ്റേഷന്റെ ന്യൂ ബ്ലോക്കിന് 16,000 രൂപ കുടിശ്ശികയുണ്ട്. ജില്ല വിദ്യാഭ്യാസ ഓഫിസ് 2.60 ലക്ഷം അടക്കാനുണ്ട്. ജില്ല ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ കുടിശ്ശിക 12,600 രൂപയാണ്.
മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന പാട്ടുപാറ കോളനി കുടിവെള്ള പദ്ധതിയുടെ വെള്ളക്കരമായി 13 ലക്ഷമാണ് നഗരസഭ അടക്കാനുള്ളത്. കുടിശ്ശിക അടച്ചില്ലെങ്കിൽ പദ്ധതിയുടെ കണക്ഷനും വിച്ഛേദിക്കും. ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയിട്ടുള്ള സർക്കാർ ഓഫിസുകളുടെയും പദ്ധതികളുടെയും കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അതോറിറ്റി അധികൃതരുടെ തീരുമാനം. ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഓഫിസുകളും കുടിശ്ശിക വരുത്തിയിട്ടുണ്ട്.
ജില്ലയിൽ പൂർണമായും കുടിശ്ശിക നിവാരണം നടത്താനാണ് തീരുമാനം. അതിനാൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള വിതരണം അടുത്ത ദിവസങ്ങളിൽ തടസ്സപ്പെടാനിടയുണ്ട്.
പീരുമേട്: വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷന്റെ കീഴിലെ കണക്ഷനുകളിൽ കുടിശ്ശിക വരുത്തിയവ വിച്ഛേദിച്ചു തുടങ്ങി. കുടിശ്ശിക വരുത്തിയവരുടെ റവന്യൂ റിക്കവറി നടപടികളും ആരംഭിച്ചു. മാർച്ച് 30ന് മുമ്പ് കുടിശ്ശിക വരുത്തിയ എല്ലാ കണക്ഷനും വിച്ഛേദിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.