നാടുകാണി ട്രൈബൽ ഐ.ടി.ഐ ഹോസ്റ്റൽ
മൂലമറ്റം: നാടുകാണി ട്രൈബൽ ഐ.ടി.ഐക്കായി നിർമിച്ച ഹോസ്റ്റൽ തുറക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ 50 ഓളം വിദ്യാർഥികൾ താമസസൗകര്യമില്ലാതെ വലയുന്നു. ഹോസ്റ്റൽ നിർമിച്ച് രണ്ടുവർഷം പിന്നിട്ടു. പട്ടികവർഗ വിഭാഗം കുട്ടികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത്. എട്ടുകോടി മുടക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഐ.ടി.ഐ കെട്ടിടവും ഹോസ്റ്റലും നിർമാണം പൂർത്തിയാക്കിയത്.
ആവശ്യത്തിന് ഉപകരണങ്ങൾ എത്താത്തതാണ് ഹോസ്റ്റൽ പ്രവർത്തനം വൈകാൻ കാരണം. 100 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലും 280 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയായതോടെ കൂടുതൽ കോഴ്‌സുകൾ എത്തുമെന്ന് അധികാരികൾ പറഞ്ഞെങ്കിലും ഉണ്ടായില്ല. ഒരു ബാച്ച് ഇലക്ട്രീഷ്യൻ, പ്ലംബർ കോഴ്‌സുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
എൻ.സി.വി.ടി അംഗീകാരമുള്ള രണ്ട് ബാച്ച് വീതം ഇലക്ട്രീഷ്യൻ, പ്ലംബർ കോഴ്‌സുകൾക്ക് പുറമെ മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപറേറ്റർ, കൂടാതെ സോളാർ ടെക്‌നീഷ്യൻ കോഴ്‌സും ഇവിടെ തുടങ്ങാൻ തീരുമാനിച്ചിരുന്നതാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.ഭീമമായ വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിൽ താമസിക്കേണ്ട ഗതികേടിലാണ് ഇവർ. പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിലാണ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.