വെള്ള സ്വാമി
മറയൂർ: സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ആറു ദിവസമായി കാണാനില്ലെന്ന് പരാതി. മറയൂർ പെരിയകുടി ഉന്നതിയിൽ വെള്ള സ്വാമിയെ (30) ആണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുത്തു (32) വിനെ കഴിഞ്ഞദിവസം മറയൂർ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ മുത്തു കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഒന്നാം തീയതിയാണ് മുത്തുവും വെള്ള സ്വാമിയും ചിന്നാർ വന്യജീവി സാങ്കേതത്തിലെ പാമ്പാർ പുഴയിൽ മീൻ പിടിക്കാൻ പോയത്. തമിഴ്നാട് തലുഞ്ചി ഗ്രാമത്തിൽ നിന്നുളള ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു. മൂവരും ചേർന്ന് ചിന്നാർ വന്യജീവി സങ്കേതം അതിർത്തി കടന്ന് തമിഴ്നാട് ആനമല കടുവ സങ്കേതത്തിലെ പാമ്പാർ പുഴയിലും അമരാവതി അണക്കെട്ട് ഭാഗത്തും മീൻ പിടിക്കാൻ എത്തിയതായും സൂചനയുണ്ട്.
ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന മറ്റു ചിലരും ഇവരോടൊപ്പം ചേരുകയും മീൻ പിടിച്ച ശേഷം വീതം വെക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായതായും നാട്ടുകാർ പറയുന്നു. തമിഴ്നാട് അതിർത്തിയിലെ അമരാവതി പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പെരിയക്കുടിയിലെ ആദിവാസികൾ മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. നാട്ടുകാരും പൊലീസും അണക്കെട്ടിന്റെ തീര പ്രദേശങ്ങളിലടക്കം തിരച്ചിൽ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.