തൊടുപുഴ: തൊമ്മൻകുത്ത് ആനയാടികുത്തിലേക്ക് സഞ്ചാരികളെത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നു. മഴ ആരംഭിച്ചതോടെ കുത്ത് ജലസമൃദ്ധമാണ്. നെയ്യശേരി തോക്കുമ്പൻ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വലിയ വാഹനങ്ങളും എത്തും. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ട് കുത്തനെ കയറ്റം നടന്നു കയറിയാണ് സഞ്ചാരികൾ എത്തിയിരുന്നത്.
പ്രായമായ സഞ്ചാരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്തുവരെ എത്താൻ കഴിയുമെന്നത് ഇവർക്ക് ആശ്വാസമായി. യാത്രാ സൗകര്യം ഉണ്ടായതിനാൽ ആനയാടി കുത്തിൽ മുൻ വർഷങ്ങളിലെക്കാൾ സന്ദർശകർ വർധിക്കുമെന്നാണ് നിഗമനം.
സഞ്ചാരികൾ വർധിച്ചെങ്കിലും ശൗചാലയം, വിശ്രമകേന്ദ്രം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. അടിസ്ഥാനസൗകര്യം ഒരുക്കി പ്രവേശന ഫീസ് ഏർപ്പെടുത്താൻ വണ്ണപ്പുറം പഞ്ചായത്ത് തയ്യാറാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കുത്തിന് മേൽഭാഗം വരെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എത്തും. ഇവ സഞ്ചാരികളെ ഇറക്കി അല്പം മുന്നോട്ടു പോയാൽ റോഡരികിൽ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
എന്നാൽ മണിയൻ സിറ്റിയിയിലെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ട് ഉടമകൾ ഡ്രൈവർ മാരെ തെറ്റി ധരിപ്പിച്ച് വാഹനങ്ങൾ അവരുടെ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യിക്കുകയും ട്രിപ്പ് ജീപ്പിൽ സഞ്ചരികളെ മുകളിൽ എത്തിച്ച് പണം ഈടാക്കി ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.
400 മീറ്ററിന് 500 രൂപ വരെ പണം ഈടാക്കുന്നതായി സഞ്ചാരികളുടെ പരാതി. പരാതി ഉയർന്നതിനെ തുടറന്ന് കരിമണ്ണൂർ പോലീസ് എത്തുകയും സഞ്ചാരികളെ ചുഷണം ചെയ്താൽ നടപടി എടുക്കുമെന്ന് അറിയികുകയും ചെയ്തു.
വലിയ വാഹനങ്ങൾ കുത്തിന് മുകളിൽ എത്തില്ലെന്ന പ്രചരണം നടത്തിയാണ് ചൂഷണം നടത്തുന്നത്. കരിമണ്ണൂർ, കാളിയാർ പോലീസും ഗതാഗത വകുപ്പും വിഷയത്തിൽ ഇടപെടണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.