ജില്ലയിൽ ലഹരിക്കടത്തും ഉപയോഗവും വ്യാപകം

തൊടുപുഴ: ജില്ലയിൽ കഞ്ചാവിന്‍റെയും സിന്തറ്റിക് ലഹരി മരുന്നുകളുടെയും വിൽപന വ്യാപകം. പുതു തലമുറയെ ആകര്‍ഷിക്കാനായി ഇപ്പോള്‍ സിന്തറ്റിക് ലഹരിയുമായാണ് മാഫിയ സംഘങ്ങള്‍ തമ്പടിയ്ക്കുന്നത്.

തിങ്കളാഴ്ച തൊടുപുഴ അറയ്ക്കപ്പാറയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടി കൂടിയിരുന്നു. സമീപ പ്രദേശങ്ങളിലെ കലാലയങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വ്യാപാരം.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മേഖലയില്‍ ഇടപാടുകാരായി വന്നു പോകുന്നതായി നാട്ടുകാരും പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാഫിയ സംഘങ്ങള്‍ ലഹരി വസ്തുക്കളുടെ വിപണനവും കടത്തലും തകൃതിയായി നടത്തി വരുണ്ട്.

ദിനംപ്രതി കഞ്ചാവും രാസലഹരി കേസുകളും പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കാള്‍ പതിന്‍മടങ്ങായാണ് ലഹരി മരുന്നുകളുടെ വില്‍പ്പന. കഞ്ചാവ്, ഹൈബ്രീഡ് കഞ്ചാവ് എന്നിവയ്ക്കു പുറമെ ഹാഷിഷ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് പോലുള്ള മാരകമായ സിന്തറ്റിക് ലഹരി വസ്തുക്കളാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. ലഹരിക്കച്ചവടത്തിലെ ഇടനിലക്കാരായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ തന്നെയാണ് ഇവര്‍ കരുവാക്കുന്നത്.

കഞ്ചാവ് വിൽപനയും യഥേഷ്ടം

സിന്തറ്റിക് ലഹരി വ്യാപകമാകുന്നതിനിടെ ജില്ലയില്‍ കഞ്ചാവ് വിൽപനയും തകൃതിയായി നടന്നു വരുന്നുണ്ട്. ഈ മാസം വിവിധ സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകള്‍ പിടികൂടി. തിങ്കളാഴ്ച അടിമാലിയില്‍ 2.392 കിലോ കഞ്ചാവുമായി കാഞ്ചിയാര്‍ തൊപ്പിപ്പാള തേക്കിലക്കാട്ട് രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. കുഞ്ചിത്തണ്ണി സ്വദേശി കുടമാളൂര്‍ശേരി കെ.വി.അമല്‍ 1.800 കിലോ കഞ്ചാവുമായാണ് കരിമണല്‍ പൊലീസിന്‍റെ കസ്റ്റഡിയിലായത്.

വിൽപനയ്ക്കായി സൂക്ഷിച്ച 4.096 കിലോ കഞ്ചാവുമായി കഴിഞ്ഞ 31ന് കീരിത്തോട് ഇരമംഗലത്ത് സന്തോഷ്, കത്തിപ്പാറ കടുമ്പുകളത്തില്‍ അശ്വിന്‍ സോമരാജന്‍ എന്നിവര്‍ രാജാക്കാട് പോലീസിന്റെ പിടിയിലായി. മറ്റു ജില്ലകളില്‍ നിന്നും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയ സെലിബ്രിറ്റികളില്‍ നിന്നും സിന്തറ്റിക് ലഹരി പിടി കൂടിയ സംഭവങ്ങളും നേരത്തെയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസത്തിനായി മറ്റ് ജില്ലകളില്‍ നിന്നെത്തി സ്വകാര്യ ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും വാടക വീടുകളിലും കഴിയുന്ന വിദ്യാര്‍ഥികളാണ് കൂടുതലായി ലഹരികച്ചവടക്കാരുടെ ആകര്‍ഷണ വലയത്തില്‍ വീഴുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിയ്‌ക്കെതിരെ ജില്ലാ പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസുകളും നടത്തി വരുന്നുണ്ട്. ലഹരി ഉപയോഗമോ വിൽപനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ നാർകോട്ടിക് സെല്ലിനെ അറിയിക്കാം.

Tags:    
News Summary - Sales of cannabis and synthetic drugs are widespread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.