കപ്പിലാം ചുവട് ഭാഗത്ത് കാട്ടുതീ അണക്കുന്ന അഗ്നിരക്ഷാസേന
തൊടുപുഴ: കാട്ടുതീയിൽനിന്ന് മോചനമില്ലാതെ കോടിക്കുളം കപ്പിലാം ചുവട് പ്രദേശം. വെങ്ങല്ലൂർ നെല്ലിക്കാതടത്തിൽ ആനന്ദിന്‍റെ രണ്ട് ഏക്കറോളം വരുന്ന പൈനാപ്പിൾ തോട്ടവും സമീപത്തെ കാടുകളും കത്തിയമർന്നു. സേനയുടെ വാഹനങ്ങൾ എത്താൻ സാധിക്കാത്ത വിധം ദുർഘടമായ പ്രദേശത്താണ് തീ പിടിച്ചത്.
സമീപത്ത് ചെറിയ വീടുകളും അതിൽ താമസക്കാരും ഉണ്ടായിരുന്നു. ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബിജു പി. തോമസിന്‍റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളും പറമ്പുടമയും ചേർന്ന് കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പമ്പ് കൊണ്ടുവന്ന് ജീപ്പിൽ വെള്ളവും സ്ഥലത്തെത്തിച്ച് ഏകദേശം മൂന്നുമണിക്കൂർ നേരത്തേ കഠിനപ്രയത്നം കൊണ്ടാണ് തീ അണച്ചത്.
ഈ മാസം ഏഴോളം തവണയാണ് ഈ പ്രദേശത്ത് തീപിടിത്തം ഉണ്ടാകുന്നത്. സാമൂഹികവിരുദ്ധർ പ്രദേശത്ത് നിരന്തരം തമ്പടിച്ച് ശ്രദ്ധയോടെ സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നതു മൂലമാണ് തീപിടിത്തം ഉണ്ടാകുന്നത് എന്നാണ് പറയുന്നത്. വാഹനങ്ങൾക്കും ആളുകൾക്കും എത്തിപ്പെടാൻ കഴിയാത്ത പ്രദേശമാണിത്. പ്രദേശത്തുള്ള റബർ കൃഷിയും മറ്റു കൃഷികളും തീപിടിത്തത്തിൽ നശിക്കുന്നതിനാൽ കർഷകർക്ക് വലിയ നാശനഷ്ടമുണ്ട്. തൊടുപുഴയിൽ നിന്ന് സേനാംഗങ്ങൾ ആയ ശരത്, ജയിംസ് നോബിൾ, ഫ്രിജിൻ ബെന്നി, ലിബിൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.