പ്രതീകാത്മ ചിത്രം

തൊടുപുഴ: എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.28 ശതമാനം വിജയം. 5486 ആൺകുട്ടികളും 5151 പെൺകുട്ടികളുമുൾപ്പെടെ 10,637 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 5442 ആൺകുട്ടികളും 5118 പെൺകുട്ടികളും അടക്കം 10,560 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458, 6102 പേര്‍ വിജയിച്ചു. വിജയ ശതമാനത്തിൽ സംസ്ഥാനത്ത് 10ാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞതവണ ഏഴാം സ്ഥാനത്തായിരുന്നു.

2025ല്‍ 99.58, 2024ല്‍ 99.68, 2023ല്‍ 99.79 എന്നിങ്ങനെയായിരുന്നു ജില്ലയിലെ വിജയ ശതമാനം. 363 പെണ്‍കുട്ടികളും 176 ആണ്‍കുട്ടികളും അടക്കം 539 കുട്ടികള്‍ക്ക് മാത്രമാണ് ഇക്കുറി എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 പേര്‍ക്കും കട്ടപ്പനയില്‍ 271 പേര്‍ക്കുമാണിത്. കഴിഞ്ഞവര്‍ഷം 1272 കുട്ടികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. 2024ല്‍ 1573 കുട്ടികള്‍ക്കും. പകുതിയിലേറെയാണ് ഈ വര്‍ഷത്തെ കുറവ്. 64 സര്‍ക്കാര്‍, 53 എയ്‍ഡഡ്, എട്ട് അണ്‍ എയ്‍ഡഡ് സ്‍കൂളുകളടക്കം125 സ്‍കൂളുകള്‍ നൂറുമേനി വിജയം നേടി. കഴിഞ്ഞവര്‍ഷം 138 സ്‍കൂളുകളിലാണ് ഈ നേട്ടം കൈവരിച്ചത്.

സർക്കാർ സ്‍കൂളുകളിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്.എസ്.എസി.ലാണ്. ഇവിടെ 256 പേര്‍ പരീക്ഷയെഴുതിയതിൽ 255 പേരും വിജയിച്ചു. 10 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. എയ്‍ഡഡ് സ്‍കൂളുകളില്‍ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് കരിമണ്ണൂര്‍ എസ്ജെ.എച്ച്.എസ്.എസിലാണ്. 345 പേരിൽ 343 പേര്‍ വിജയിച്ചു. 32 പേര്‍ക്കാണ് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്.

അണ്‍ എയ്‍ഡഡ് സ്‍കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസിലാണ്. ഇവിടെ 95 പേരിൽ എല്ലാവരും വിജയിച്ചു. സര്‍ക്കാര്‍ സ്‍കൂളുകളില്‍ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്.എസിലാണ്. ആറുപേരില്‍ എല്ലാവരും വിജയിച്ചു. എയ്ഡ‍ഡ് സ്‍കൂളുകളില്‍ കുറവ് കുട്ടികളെഴുതിയത് മുക്കുളം എസ്ജിഎച്ച്എസിലാണ്. ഇവിടെ പരീക്ഷയെഴുതിയ മൂന്നുപേരും വിജയിച്ചു. അണ്‍ എയ്‍ഡഡ് സ്‍കൂളുകളില്‍ കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് നെടുങ്കണ്ടം എസ്ഡിഎഇഎച്ച്എസിലാണ്. ഇവിടെ ഏഴുപേരും വിജയിച്ച് നൂറ് മേനി നേടി.

Tags:    
News Summary - SSLC 10,560 students pass in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.