ഫോറൻസിക് വിദഗ്ധരുടെ കുറവ്; മൃതദേഹവുമായി ബന്ധുക്കളുടെ പാച്ചിൽ

തൊടുപുഴ: ഫോറൻസിക് വിദഗ്ധരുടെ അഭാവം മൂലം മോർച്ചറികൾക്ക് മുന്നിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തുനിൽക്കുന്ന മരിച്ചവരുടെ ബന്ധുക്കളുടെ എണ്ണം ആശുപത്രികളിലെ പതിവ് കാഴ്ചയായി. ഇവരുടെ കുറവ് മൂലം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള മെഡിക്കോ ലീഗൽ സേവനങ്ങൾ കൃത്യമായി നൽകുന്നതിന് തടസ്സമുണ്ടാകുകയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ദുർഘട ഭൂപ്രകൃതിയും മണിക്കൂറുകൾ നീളുന്ന യാത്രാദൂരങ്ങളും ഉള്ള ജില്ലയിൽ മൃതദേഹങ്ങളുമായി ബന്ധുക്കൾ ദുരിതയാത്ര നടത്തേണ്ട അവസ്ഥയാണ് പല ഭാഗങ്ങളിലും.

മരണത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബങ്ങൾ മണിക്കൂറുകൾ മോർച്ചറികൾക്കും ആശുപത്രികൾക്കും മുന്നിൽ കാത്തുനിൽക്കേണ്ട സാഹചര്യം പതിവാകുന്നു. ഫോറൻസിക് വിദഗ്ധരുടെ അഭാവം മൂലം മൃതദേഹങ്ങൾ വിദഗ്ധ പരിശോധനക്കായി ദൂരെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമ്പോൾ സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ആംബുലൻസ് ചെലവുകൾ, യാത്രാ ചെലവുകൾ, മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പ്, മൃതദേഹം വിട്ടുകിട്ടുന്നതിലെ താമസം എന്നിവ പല കുടുംബങ്ങളെയും കടുത്ത മാനസിക സമ്മർദത്തിലാക്കുന്നു. ചിലപ്പോൾ ഒരു പോസ്റ്റ്മോർട്ടം നടപടിക്കായി മുഴുവൻ ദിവസം തന്നെ ചെലവഴിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.

ഫോറൻസിക് പരിശോധന എന്നത് മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനും കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാനും നീതി ഉറപ്പാക്കാനുമുള്ള നിർണായക ശാസ്ത്രീയ നടപടിയാണ്. വിഷപ്രയോഗം, മരുന്നുകളുടെ ദുരുപയോഗം, ശ്വാസംമുട്ടിക്കൽ, അപകടമരണമായി തോന്നിക്കുന്ന കൊലപാതകങ്ങൾ തുടങ്ങി സങ്കീർണമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ ഫോറൻസിക് വിദഗ്ധരുടെ പങ്ക് നിർണായകമാണ്.

കേരളത്തിൽ ഏറെ ചർച്ചയായ കൂടത്തായി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഫോറൻസിക് പരിശോധനകളാണ് മരണങ്ങളുടെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവന്ന് നീതിയിലേക്ക് വഴിതുറന്നത്. ഫോറൻസിക് സർജൻ തസ്തികകളുടെ കുറവും കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെ അപര്യാപ്തതയും ജില്ലയിൽ മെഡിക്കോ ലീഗൽ സേവനങ്ങൾക്ക് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്മോർട്ടം ഒഴികെ ഉള്ള മറ്റ് മെഡിക്കോ ലീഗൽ സേവനങ്ങൾ നൽകുന്നത് കാഷ്വാലിറ്റി ഡോക്ടർമാരാണ് മിക്കപ്പോഴും. 

Tags:    
News Summary - Shortage of forensic experts; relatives struggle with dead bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.