കുമളി: വനം വകുപ്പിലടക്കം സാമ്പത്തിക തിരിമറി നടത്തി നടപടി നേരിട്ട വനപാലകർ ഭരണം മാറിയതോടെ പഴയ കസേരകൾക്ക് ശ്രമം തുടങ്ങിയതായി സൂചന. വിജിലൻസ് പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ട് ജില്ലക്കു പുറത്തേക്ക് പോകേണ്ടിവന്നവരാണ് പെരിയാർ കടുവ സങ്കേതമുൾപ്പെടെ പഴയ സ്ഥലങ്ങളിൽ തിരിച്ചെത്താൻ ശ്രമം തുടരുന്നത്. പെരിയാർ കടുവ സങ്കേതം ഉൾപ്പെടെ വനമേഖലയിൽ കോടികളാണ് ഓരോ വർഷവും വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത്.
വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ കിടങ്ങുകൾ, വന്യജീവികൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടിനുള്ളിൽ കുളങ്ങൾ, ജീവനക്കാർക്കും മറ്റുള്ളവർക്കും താമസിക്കാൻ ക്വാർട്ടേഴ്സുകളുടെ നിർമാണം, വിവിധ കെട്ടിടങ്ങളുടെ അറ്റകുറ്റപണി, ഇക്കോ ടൂറിസത്തിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പണം ചെലവഴിക്കുന്ന വഴികൾ നിരവധിയാണ്.
പെരിയാർ കടുവ സങ്കേതത്തിലെ പെരിയാർ, വള്ളക്കടവ് റേഞ്ചുകളിൽ നടന്ന നിരവധി നിർമാണ ജോലികളിൽ വൻ ക്രമക്കേട് നടത്തി പണം തട്ടിയതായി മുമ്പ് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ തുടർനടപടി ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ മാത്രം ഒതുങ്ങി. മുമ്പ്, ക്രമക്കേടുകളെ തുടർന്ന് വിജിലൻസ് കേസിൽപ്പെട്ട് പെരിയാർ കടുവ സങ്കേതത്തിൽനിന്ന് പുറത്തു പോയ അര ഡസൻ ഉദ്യോഗസ്ഥരാണ് തിരികെ വരാൻ ശ്രമം നടത്തുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.