കരിമണലിൽ നിയന്ത്രണംവിട്ട് മറിഞ്ഞ
സ്വകാര്യ ബസ്
ചെറുതോണി: ചെറുതോണിക്ക് സമീപം തട്ടേക്കണ്ണിയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപത് പേർക്ക് പരിക്ക്. എറണാകുളത്തുനിന്നും നെടുങ്കണ്ടത്തേക്കുവന്ന കൊച്ചിൻ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളജിലും അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 41 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 13 പേരാണ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
തട്ടേക്കണ്ണിക്കു സമീപം ഓഡിറ്റ് ഒന്നിൽവെച്ച് എതിരെ വന്ന ലോറിയുടെ പിറകിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.55നാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ബസിന് തൊട്ട് പിന്നാലെയെത്തിയ ഇടുക്കി ഇന്റലിജന്‍സ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ അഖിൽ വിനായക്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് വാഹനങ്ങളിൽ വന്ന ടൂറിസ്റ്റുകളെയും കൂട്ടി ബസിന്റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ റോഡിലേക്ക് എത്തിച്ചു. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ഉടുമ്പൻചോല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിവരമറിഞ്ഞ് വേഗത്തിൽ അപകട സ്ഥലത്തേക്കെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കരിമണൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.