റോഡിൽ വീണ അരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നീക്കം
ചെയ്യുന്നു
മൂലമറ്റം: അറക്കുളത്തുള്ള ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി. ഐ) ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയും തൊടുപുഴയിലേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ലോറിയിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ പൊട്ടി ഏകദേശം നൂറ് മീറ്റർ ദൂരത്തിൽ റോഡിൽ അരി വീണു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കോളപ്ര പോസ്റ്റ് ഓഫിസിന് മുന്നിലാണ് സംഭവം ഉണ്ടായത്.
ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞുപോയി അരിച്ചാക്കുകൾ ഒരു വശത്തേക്ക് ചരിഞ്ഞ് കുറെ ദൂരം വാഹനം ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
അപകട വിവരം പോസ്റ്റ് ഓഫിസ് ജീവനക്കാരൻ ആയ ബിനിൽ ആണ് അഗ്നി രക്ഷാ സേനയിൽ അറിയിച്ചത്. ഉടൻതന്നെ മൂലമറ്റത്ത് നിന്നും സേന സ്ഥലത്തെത്തി. ചിതറിക്കിടന്ന അരി കോരിമാറ്റിയതിനുശേഷം ഏകദേശം പത്ത് മിനിറ്റ് വെള്ളം പമ്പ് ചെയ്ത് റോഡ് പൂർണമായും വൃത്തിയാക്കുകയും ചെയ്തു.
അപകടത്തിൽ ബസ് യാത്രക്കാരിൽ ഒരാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറിയിലെ മൂന്ന് ചാക്ക് അരിയാണ് റോഡിൽ പൊട്ടിവീണത്. മൂലമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിൽ ജിൻസ് മാത്യു, സിജു എം.പി, ശ്രീകാന്ത് സി.ആർ, സന്ദീപ് കെ, ജെയിംസ് തോമസ്, പ്രവീൺ കെ.പി എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.