അടിമാലി: കെണിവെച്ച് പുലിയെ പിടികൂടി കറിവെച്ച് തിന്ന സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധന നടത്താനാണ് തീരുമാനം.
ഇതിനായി മാങ്കുളം ഡി.എഫ്.ഒ ശുഹൈബിെൻറ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡ് രൂപവത്കരിച്ചു. മാങ്കുളം, ആനക്കുളം റേഞ്ച് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മേഖലയിലെ വനത്തിലും വനാതിര്‍ത്തികളിലും ഒരാഴ്ചനീളുന്ന പരിശോധന നടക്കും.
റിസോര്‍ട്ടുകളില്‍ വെടിയിറച്ചി വിളമ്പുന്നതായ വിവരത്തെതുടര്‍ന്ന് നിരീക്ഷണം കര്‍ശനമാക്കും. നേരത്തേ വന്യജീവികളെ വേട്ടയാടിയിരുന്ന സംഘങ്ങളെക്കുറിച്ചും ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ചും അന്വേഷിക്കും. നേരത്തേ ലക്ഷ്മിയിലെ റിസോര്‍ട്ടില്‍നിന്ന് മ്ലാവിനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് പിടികൂടിയിരുന്നു.
പള്ളിവാസലിലെയും കുരിശുപാറയിലെയും പോതമേട്ടിലെയും ചില റിസോര്‍ട്ടുകളിൽനിന്ന് വന്യമൃഗങ്ങളുടെ ഇറച്ചിയും തോക്കും പിടികൂടിയിരുന്നു. ചില റിസോര്‍ട്ടുകളില്‍ ഇപ്പോഴും വന്യജീവികളുടെ ഇറച്ചി വില്പന നടത്തുന്നതായി സൂചനയുണ്ട്. മേഖല കേന്ദ്രീകരിച്ച് അന്തര്‍സംസ്ഥാന വന്യജീവി കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു.
അതിനിടെ വെള്ളിയാഴ്ച അറസ്റ്റിലായ മാങ്കുളം മുനിപാറ കൊള്ളിക്കടവില്‍ പി.കെ. വിനോദ് (45), മാങ്കുളം മുനിപാറ ബേസില്‍ ഗാര്ഡന് വീട്ടില്‍ വി.പി. കുര്യാക്കോസ് (74), മാങ്കുളം പെരുമ്പന്‍കുത്ത് ചെമ്പന്‍പുരയിടത്തില്‍ സി.എസ്. ബിനു (50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന് (54), മാങ്കുളം വടക്കുംചേരില്‍ വിന്‍സെൻറ് (50) എന്നിവരെ ദേവികുളം കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വിനോദ് കെണിവെച്ച് പുലിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് തൊലി പൊളിച്ചുമാറ്റിയശേഷം ഇറച്ചി കറിവെച്ച് കഴിക്കുകയും വില്പന നടത്തുകയും ചെയ്തു. ഉപയോഗയോഗ്യമല്ലാത്ത മാംസവും മറ്റും പുഴയിലൂടെ ഒഴുക്കിക്കളഞ്ഞു. പുലിയുടെ തൊലി ഉണക്കിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.വിനോദ് നേരത്തേ മുള്ളന്‍പന്നിയെ വേട്ടയാടിയ സംഭവങ്ങളിൽ പ്രതിയാണ്. പുലിയിറച്ചി ആണെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് വിനോദിെൻറ ഭാര്യ പ്രതികരിച്ചു.
ആടിനെയും കോഴിയെയും വന്യമൃഗങ്ങൾ ആക്രമിച്ചിരുന്നു. ഇതിനെ പിടികൂടാനാണ് കെണിവെച്ചത്.
പുലിത്തോലിനും നഖത്തിനും അന്താരാഷ്ട്ര വിപണിയിൽ മോഹവിലയാണെന്നത് മനസ്സിലാക്കിത്തന്നെയാണ് പ്രതികൾ പുലിയെ പിടികൂടിയതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.