വണ്ണപ്പുറം: മീനുളിയാന്പാറക്ക് പുറമെ കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രവും അടച്ചുപൂട്ടി വനം വകുപ്പ്. നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന കാറ്റാടിക്കടവില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് നടപടി. വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍നിന്ന് ഒരുകിലോമീറ്റര്‍ മാറി കോട്ടപ്പാറ മലയുടെ ഉച്ചിയിലാണ് കാറ്റാടിക്കടവ്. ഇവിടെനിന്നാല്‍ എറണാകുളം നഗരം ഉള്‍പ്പെടെയുള്ളവയുടെ വിദൂരകാഴ്ചകൾ കാണാം. തണുത്തകാറ്റിനൊപ്പം പുല്‍മേടും ചോലമരങ്ങളും ഇവിടെയുണ്ട്. വൈകുന്നേരങ്ങളില്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ സൂക്ഷിക്കണം എന്നുമാത്രം. കാറ്റാടിക്കടവിനോട് ചേര്‍ന്ന് അമ്പതില്പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇങ്ങനെ ജനവാസ മേഖലയിലാണ് വനം വകുപ്പ് പ്രവേശനം തടഞ്ഞ് ഫലകം സ്ഥാപിച്ചത്. അനധികൃതമായി പ്രവേശിച്ചാല്‍ 25,000 രൂപയും മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.
വണ്ണപ്പുറം പഞ്ചായത്തില്‍ അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളത്. കോട്ടപ്പാറ, മീനുളിയാന്‍പാറ, കാറ്റാടിക്കടവ് ,നാക്കയം, ആനചാടിക്കുത്ത് എന്നിവയാണവ. ഇവിടെ എത്തുന്ന സഞ്ചാരികള്‍ വണ്ണപ്പുറത്തിന്റെ വികസനത്തിനും വരുമാന വര്‍ധനക്കും നല്കുന്ന സംഭാവനകള്‍ ചെറുതല്ല. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വനം വകുപ്പിന് കീഴില്‍നിന്ന് മാറ്റി പഞ്ചായത്തിനെയോ ഡി.ടി.പി.സിയെയോ ഏല്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാൽ, കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കാളിയാര്‍ റേഞ്ച് ഓഫിസര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.