ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങൾക്ക് 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനാണ് തുക അനുവദിച്ചത്. ഹൈറേഞ്ചില്‍ മികച്ച ചികിത്സാസൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തുടർന്ന്, നിരവധി തവണ യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. മറ്റ് മെഡിക്കല്‍ കോളജുകള്പോലെ ഇടുക്കി മെഡിക്കല്‍ കോളജിനെയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പാത്തോളജി വിഭാഗത്തില്‍ 60 ബൈനാകുലര്‍ മൈക്രോസ്കോപ്, ഓട്ടോമാറ്റിക് പ്രോസസര്‍, റോട്ടറി മൈക്രോ ടോം, ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ് ക്ലിനിക്കല്‍, ഒഫ്ത്താല്മോസ്കോപ് മൈക്രോബയോളജി വിഭാഗങ്ങളിൽ 50 എൽ.ഇ.ഡി ബൈേനാകുലര് മൈക്രോസ്കോപ്, കമ്യൂണിറ്റി മെഡിസിന് വിഭാഗത്തില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും വെയിങ് മെഷീന്, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റര്‍, മോഡ്യുലാര്‍ ലാബ്, മൈക്രോബയോളജി, ഫാര്‍മക്കോളജി വിഭാഗങ്ങളില്‍ അവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവക്കായാണ് തുക വിനിയോഗിക്കുക. കൂടാതെ, വിവിധ വിഭാഗങ്ങള്‍ക്കും ഹോസ്റ്റലിനും ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജിൽ ഇതിന് ആനുപാതികമായി സൗകര്യം ഒരുക്കാൻ കഴിയാത്തത് പോരായ്മയായി വിവിധ കോണുകളിൽനിന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥികളുടെ താമസത്തിനുള്ള ഹോസ്റ്റല്‍ ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു.
കിറ്റ്കോക്കാണ് നിർമാണ ജോലികളുടെ ചുമതല. ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിൽ കിറ്റ്കോക്ക് കോടികൾ നൽകാനുണ്ട്. ഇവർക്ക് ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമായി പറയുന്നത്.
പ്രതിദിനം ശരാശരി ആയിരത്തിലധികം രോഗികൾ ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്. എന്നാൽ, ആവശ്യത്തിന് ജീവനക്കാരും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് മെഡിക്കൽ കോളജ് എന്ന നിലയിലുള്ള പ്രവർത്തനത്തിന് വെല്ലുവിളിയാണ്.
മെഡിക്കൽ കോളജിന്റെ പുതിയ കെട്ടിടത്തിൽ സർജറി, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിലായി ആറ് തിയേറ്ററുകളുടെ നിർമാണവും ഐ.സി.യു വിഭാഗവും പൂർത്തിയാകാനുണ്ട്. എക്സ്റേ-ഇ.സി.ജി-ലാബ് ടെക്നീഷൻമാർ, നഴ്സിങ് അസിസ്റ്റന്റുമാർ മുതൽ സെക്യൂരിറ്റി ജീവനക്കാരുടെ വരെ തസ്തികയിൽ മതിയായ നിയമനം നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.