* 12ന് ചേരുന്ന പ്രഥമ കൗൺസിലിൽ വിഷയം ചർച്ചചെയ്യും തൊടുപുഴ: ഗതാഗതക്കുരുക്കും വെള്ളക്കെട്ടും നഗരത്തിലെത്തുന്നവർക്ക് ദുരിതമാകുന്നു. മഴ തുടങ്ങിയതോടെയാണ് നഗരത്തിൽ വെള്ളക്കെട്ടും കുരുക്കും ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം അരമണിക്കൂറാണ് മഴപെയ്തതെങ്കിലും വെള്ളമുയർന്നതിനെ തുടർന്ന് മണിക്കൂറുകളോളം നഗരത്തിൻെറ വിവിധ മേഖലകളിൽ ഗതാഗതമടക്കം പ്രതിസന്ധിയിലായി. നഗരത്തിലെ മിക്ക ഇടങ്ങളിലും ഓടകളിലൂടെ വെള്ളമെഴുകാനുള്ള സൗകര്യങ്ങളില്ല. ചിലയിടത്ത് ഓടകൾ മൂടിക്കിടക്കുന്നു. കടകളിലടക്കം വെള്ളംകയറുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടി. നഗരം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഗതാഗതക്കുരുക്ക്. തലങ്ങും വിലങ്ങുമുള്ള അനധികൃത പാർക്കിങ്ങിനെ തുടർന്ന് മിക്ക ദിവസങ്ങളിലും നഗരത്തിലെത്തുന്ന വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കോവിഡ് സാഹചര്യമായതിനാൽ കൂടുതൽപേരും പൊതുഗതാഗതം ഒഴിവാക്കി സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതാണ് കുരുക്ക് വർധിക്കുന്നതിന് പ്രധാന കാരണം. തൊടുപുഴ ഗാന്ധി സ്ക്വയർ, മൂലമറ്റം റോഡിലെ കെ.എസ്.ആർ.ടി.സി ജങ്ഷൻ, പാലാ, ഇടുക്കി റോഡുകൾ, ഇൗസ്റ്റ് മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ചില നേരങ്ങളിൽ നഗരം സ്തംഭിക്കുന്ന അവസ്ഥയാണ്. നഗരത്തിൽ ചില സ്ഥലങ്ങളിൽ ടൈൽപാകൽ ജോലി നടക്കുന്നതിനാൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മഴയായതിനാൽ ഈ ജോലികളും മെല്ലെപ്പോക്കിലാണ്. ഇതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഇടുക്കി റോഡിൽ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ വാഹനങ്ങളുടെ തിരക്കുമൂലം പകൽ മുഴുവൻ ഗതാഗതം ഏറെ ദുഷ്കരമായി മാറുന്നു. നാല് റോഡുകൾ സന്ധിക്കുന്ന ഭാഗമായതിനാൽ ഇവിടം സദാസമയം തിരക്കായിരിക്കും. ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും നിയന്ത്രണം താളംതെറ്റുകയാണ്. കഴിഞ്ഞദിവസം ഇവിടെ കാർ ഇടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇൗസ്റ്റ് മാർക്കറ്റ് റോഡിൽ അസമയങ്ങളിലെ കയറ്റിറക്കാണ് വില്ലനാകുന്നത്. കിഴക്കൻ മേഖലയിൽനിന്നുള്ള എല്ലാ ബസുകളും ഇതുവഴിയാണ് ബസ്സ്റ്റാൻഡുകളിലേക്ക് പോകുന്നത്. മറ്റ് സ്വകാര്യ വാഹനങ്ങൾ വേറെയും. ഇതിനിടയിൽ ഭാരവണ്ടികൾ കൂടി പാർക്ക് ചെയ്യുന്നതോടെ പ്രശ്നം രൂക്ഷമാകുന്നു. കാഞ്ഞിരമറ്റം ബൈപാസിലും കുരുക്കൊഴിഞ്ഞ നേരമില്ല. മുവാറ്റുപുഴ ഭാഗത്ത് നിന്നും കിഴക്കൻ മേഖലയിൽ നിന്നുമുള്ള മുഴുവൻ ബസുകളും ഇതുവഴിയാണ് സ്റ്റാൻഡുകളിലേക്ക് പോകുന്നത്. ഏറെ ബൈപാസുകളുള്ള തൊടുപുഴയിൽ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയാൽ കുരുക്കിന് പരിഹാരമാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. നടപടി ഉടൻ-നഗരസഭ ചെയർമാൻ തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും നീക്കുന്നതിനാവശ്യമായ നടപടി ഉടൻ കൈക്കൊള്ളുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്. 12ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. ഈ വിഷയങ്ങൾ ചർച്ചചെയ്യും. കഴിഞ്ഞദിവസം വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അശാസ്ത്രീയമായ വാഹന പാർക്കിങ് അടക്കമുള്ള കാര്യങ്ങൾ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു. TDL101 BLCK െതാടുപുഴ നഗരത്തിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.