സാലു വധം: സലിനെ വെറുതെ വിട്ടു

തൊടുപുഴ: കോളിളക്കം സൃഷ്ട‌ിച്ച സാലുവധക്കേസിൽ പ്രതിയായ സലിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ഉപ്പുതറ ചപ്പാത്ത് സ്വദേശി അമ്പലനാപുരം വീട്ടിൽ സലിനെയാണ് (50) തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി എസ്.എസ്. സീന വെറുതെ വിട്ട് ഉത്തരവായത്.

ഉപ്പുതറ തവാരണ ഭാഗത്ത് മൈലമൂട്ടിൽ വീട്ടിൽ കനകമണിയുടെ മകളും കൊന്നത്തടി തിങ്കൾക്കാട് സ്വദേശി പെന്നേടത്ത് പാറയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യയുമായിരുന്നു മരണപ്പെട്ട സാലു. സാലുവിനെ കുമളി തേനി നാഷനൽ ഹൈവേയിൽ ഇരച്ചിൽ പാലത്തിൽവെച്ച് വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ ശേഷം പാലത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്ക് ഇട്ടുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കാറിനുള്ളിൽവെച്ച് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാരോപിച്ചാണ് സലിനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

2016 നവംബർ നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സാലുവിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ വിവസ്ത്രമായ നിലയിലായിരുന്നു. ഇത് തുടക്കം മുതൽ കേസിൽ സംശയം ജനിപ്പിച്ചിരുന്നു. പ്രതി സലിനും സാലുവും അടുപ്പക്കാരായിരുന്നുവെന്നും സാലുവിന് ഉണ്ടായിരുന്ന കുടുംബദോഷത്തിന് പൂജ ചെയ്യുന്നതിനായി ഉത്തമപാളയത്ത് പൂജാരിയെ കാണുന്നതിന് വേണ്ടി പോകുകയും പൂജയുടെ മറവിൽ പൂജാരി പീഡിപ്പിച്ച് സാലുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും ആയതിനു ശേഷം പൂജാരിയും കൂട്ടാളികളും ചേർന്ന് മൃതശരീരം ഇരച്ചിൽ പാലത്തു കൊണ്ടുവന്ന് വെള്ളത്തിലേക്ക് ഇടുകയായിരുന്നു എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. സാലുവിന്റെ വസ്ത്രങ്ങളും ഹാൻഡ് ബാഗ്, മൊബൈൽ ഫോൺ എന്നിവയും കണ്ടെത്തുന്നതിന് പൊലീസിനു കഴിഞ്ഞിരുന്നില്ല.

സലിനെ അറസ്റ്റ് ചെയ്ത സമയം പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഒരു ദിവസം സലിനൊപ്പം ലോക്കപ്പിൽ പാർപ്പിച്ചുവെങ്കിലും പ്രതിയാക്കാതെ ഒഴിവാക്കുകയാണുണ്ടായത്.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും പ്രതിഭാഗം കേസിനാണ് കൂടുതൽ വിശ്വസനീയത എന്നും നിരീക്ഷിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. വെള്ളത്തൂവൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി. ടി.എ. യൂനിസായിരുന്നു കേസന്വേഷണം നടത്തിയത്.

പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ജോബി ജോർജ്, ബൈജു ബാലകൃഷ്ണൻ, ബിനീഷ് വിജയൻ, റ്റിൻസ് മോൻ ജോസഫ്, അലൻ ബെന്നി എന്നിവർ കോടതിയിൽ ഹാജരായി.

Tags:    
News Summary - Salu murder: Sal acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.