സ്വന്തം പഞ്ചായത്ത് ഓഫിസിലേക്ക് ഇടമലക്കുടിക്കാർ സഞ്ചരിക്കേണ്ടത് 40 കി.മീ

മൂന്നാർ: സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനും സേവനം അവകാശമാക്കാനും നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും സ്വന്തം പഞ്ചായത്ത് ഓഫിസിലെത്താൻ ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങൾക്ക് ദിവസം മുഴുവൻ യാത്ര. ദേവികുളത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ പഞ്ചായത്ത് ഓഫിസിലെത്താൻ ഇവർ സഞ്ചരിക്കേണ്ടത് 40 കി.മീ. ഇടമലക്കുടി കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ കാലം മുതൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത് താലൂക്ക് ആസ്ഥാനമായ ദേവികുളത്താണ്. ഇടമലക്കുടിയിലെ ഏറ്റവും അകലെയുള്ള കുടിയിൽനിന്ന് ഇവിടെയെത്താൻ 40 കിലോമീറ്ററോളം സഞ്ചരിക്കണം. ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ വാങ്ങി മടങ്ങാൻ ഇത്രയും ദൂരം സഞ്ചരിക്കേണ്ട ഗതികേടിലായതോടെ തങ്ങൾക്കായി പഞ്ചായത്ത് രൂപവത്കരിച്ചത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം. പഞ്ചായത്ത് രൂപവത്കരിച്ച സമയത്ത് തന്നെ സൊസൈറ്റിക്കുടിയിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിച്ചിരുന്നു. ബോർഡുവരെ സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. ജീവനക്കാർ ഇവിടെ താമസിച്ച് ജോലിചെയ്യാൻ തയാറാകാത്തതാണ് ഓഫിസ് ദേവികുളത്ത് തന്നെ നിലനിർത്താൻ കാരണമെന്നാണ് സൂചന. പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിന് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങൾ ദേവികുളത്ത് എത്തി മടങ്ങുകയാണ് പതിവ്. വർഷങ്ങൾ കഴിഞ്ഞിട്ടും ദുരവസ്ഥക്ക് മാറ്റമില്ലാതായതോടെ ഇവരുടെ പ്രതീക്ഷയും അവസാനിച്ച മട്ടാണ്. കോടിക്കണക്കിന് രൂപയാണ് ഇടമലക്കുടിയുടെ വികസനത്തിനായി ഓരോ വർഷവും വകയിരുത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വേണ്ടിവരുമ്പോൾ ദിവസം മുഴുവൻ സഞ്ചരിച്ച് പഞ്ചായത്ത് ഓഫിസിൽ എത്തേണ്ട സ്ഥിതിക്ക് പരിഹാരം കാത്തുകഴിയുകയാണ് ഇവർ. ചിത്രം 1 ഇടമലക്കുടി പഞ്ചായത്ത് ഓഫിസിനായി നിർമിച്ച കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.