മണ്ണിനായി പോരാടി മണ്‍മറഞ്ഞ രാമറിനെ തേടി 16 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയെത്തി

മൂന്നാര്‍: അന്യാധീനപ്പെട്ട ഭൂമി കൈയേറ്റക്കാരില്‍നിന്ന്​ രാമറിന് വീണ്ടുകിട്ടി. പക്ഷേ, ഈ മണ്ണ് വിട്ട് രാമർ പോയിട്ട് മൂന്നുവർഷം കഴിഞ്ഞാണ് നീതി തേടിയെത്തിയതെന്ന് മാത്രം! വ്യാജരേഖ ചമച്ച് തട്ടിയെടുത്തവരിൽനിന്ന്​ ഭൂമി തിരിച്ചുകിട്ടിയെങ്കിലും അത് കാണാൻ രാമര്‍ ജീവിച്ചിരിപ്പില്ല. കോടതി വിധിയിലൂടെ ലഭിച്ച ഭൂമി പിടിച്ചെടുത്ത് അധികൃതർ കഴിഞ്ഞ ദിവസം അവകാശികള്‍ക്ക് തിരികെനൽകി. മൂന്നാര്‍ മഹാത്മഗാന്ധി കോളനയില്‍ പട്ടികജാതി, പട്ടിവര്‍ഗക്കാര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി ഭൂമി അനുവദിച്ചിരുന്നു. ഇതില്‍ 213 ആം നമ്പര്‍ പ്ലോട്ടാണ് രാമറിന് ലഭിച്ചത്. എന്നാല്‍, ഇത് കൈയേറ്റക്കാര്‍ വ്യാജ രേഖയുണ്ടാക്കി കൈക്കലാക്കി. അന്നുതുടങ്ങിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയംകണ്ടത്. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്‍ ഭൂമിയുടെ രേഖയും വീടി‍ൻെറ താക്കോലും രാമറി‍ൻെറ ഭാര്യ ലക്ഷ്മിക്ക് നല്‍കി. 2005-06 കാലഘട്ടത്തിലാണ് കേരള വികസന പദ്ധതിയില്‍പ്പെടുത്തി സ്ഥലവും ഭവനനിര്‍മാണത്തിനായി 4500 രൂപയും രാമറിന് സര്‍ക്കാര്‍ നല്‍കിയത്. വീട് നിര്‍മിക്കാന്‍ എത്തിയതോടെയാണ് ഭൂമി മറ്റൊരാള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത്​ അറിയുന്നത്. പഞ്ചായത്ത് രേഖയില്‍ രാമറി‍ൻെറ പേരും ഫോട്ടോയും ജനപ്രതിനിധികളുടെ ഒപ്പുംമാറ്റി ആള്‍മാറാട്ടം നടത്തിയാണ് ചൊക്കനാട് സ്വദേശിയായ ആള്‍ ഭൂമി സ്വന്തമാക്കിയത്. ഭൂമി തിരികെലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, റവന്യൂ, പൊലീസ് എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് രാമര്‍ കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനിടെ രാമറിന് ജീവന്‍ നഷ്ടമായെങ്കിലും ഭാര്യ ലക്ഷ്​മി പോരാട്ടം തുടർന്നു. ഒടുവില്‍ ഭൂമിയും വീടും വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. മഹാത്മഗാന്ധി കോളനിയില്‍ 35 ഓളം പേരാണ് പട്ടികജാതിയില്‍പ്പെട്ടവരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നത്. ചിത്രം 1 രാമറി‍ൻെറ ഭാര്യ ലക്ഷ്മിക്ക് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്‍ ഭൂമിയുടെ രേഖയും താക്കോലും കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.