മറയൂരിൽ 108 ആംബുലൻസ് സേവനം 12 മണിക്കൂറാക്കി ചുരുക്കി

മറയൂര്‍: ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സിന്‍റെ പ്രവർത്തനസമയം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കി. ഇതോടെ, ഇവിടത്തുകാർക്ക് രാത്രി അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. രണ്ട് ഷിഫ്റ്റായി രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് സ്റ്റാഫ് ടെക്‌നീഷ്യന്‍ എന്നിവരാണ് 108 ആംബുലന്‍സില്‍ ജീവനക്കാരായിട്ടുള്ളത്. 48 ആദിവാസി കോളനികളും പിന്നാക്ക വിഭാഗത്തില്‍പെട്ട ഒട്ടേറെപ്പേരുമുള്ള മറയൂരില്‍ ഇപ്പോഴും മതിയായ ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രി ഇല്ല. വിദഗ്ധചികിത്സക്കായി ഇപ്പോഴും അടിമാലി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കേണ്ടത്. ഭൂരിഭാഗംപേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. രാത്രികാലങ്ങളില്‍ ആവശ്യമുണ്ടായാല്‍ സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. റോഡരികിലെ പൊന്തക്കാട് വെട്ടിനീക്കൽ പ്രഹസനമെന്ന് മറയൂർ: റോഡ് വശങ്ങളിൽ പൊന്തക്കാടുകൾ വെട്ടിത്തെളിക്കുന്നത് പ്രഹസനമാകുന്നതായി പരാതി. പൂർണമായും വെട്ടിമാറ്റാതെ അങ്ങിങ്ങായി പ്രയോജനമില്ലാത്ത രീതിയിലാണ് ജോലി നടക്കുന്നത്. മറയൂർ മുതൽ ചിന്നാർ വരെ 15 കിലോമീറ്ററിലാണ് ഇപ്പോൾ തെളിക്കുന്നത്. കരിമുട്ടി മുതൽ ചിന്നാർ വരെ കൊടുംവളവും മലഞ്ചെരിവുമായ റോഡാണ്. സംസ്ഥാനാന്തര പാത-17 എന്ന് പറയപ്പെട്ടാലും വനപാതയായതിനാൽ വീതി കുറവുമാണ്. വീതികൂട്ടാൻ വനംവകുപ്പിന്‍റെ തടസ്സമുണ്ട്. വർഷങ്ങളായുള്ള വീതിയിലാണ് ടാറിങ്. വശങ്ങളിൽ പൊന്തക്കാടുകൾ വളർന്ന് പന്തലിച്ചുനിൽക്കുന്നു. അന്തർ സംസ്ഥാന പാതയായതിനാലും വിനോദസഞ്ചാര കേന്ദ്രമായതിനാലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വർഷംതോറും വെട്ടിമാറ്റാൻ പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ, കാര്യക്ഷമമായി നീക്കംചെയ്യാതെ എളുപ്പത്തിൽ പണിതീർത്ത് ക്രമക്കേട് നടത്തുകയാണ് കരാറുകാരനെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും പറയുന്നു. ഈ റോഡിൽ ജെല്ലിമലക്ക് സമീപം റോഡിലെ ഒരുവശം ഇടിഞ്ഞുതാഴുന്നുണ്ട്. ഇവിടെ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ എ. രാജ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായില്ല. ചിത്രം: വെട്ടിനീക്കിയതായി അവകാശപ്പെടുന്ന ചിന്നാർ റോഡരികിലെ പൊന്തക്കാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.