അരീപ്ലാവിൽ ഫിനാൻസിന്‍റെ ലൈസൻസ് റദ്ദാക്കി

മുട്ടം: തൊടുപുഴയിലെ പലിശ സ്ഥാപനമായ അരീപ്ലാവിൽ ഫിനാൻസിയേഴ്സിന്‍റെ ലൈസൻസ് റദ്ദാക്കി. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി കുളമാവ് പൊലീസ് ഇൻസ്പക്ടർ സുനിൽ തോമസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി വകുപ്പ് നടപടിയെടുത്തത്. മൂന്നുമാസം മുമ്പ് പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ലൈസൻസ് റദ്ദാക്കി ജി.എസ്.ടി വകുപ്പ് ഉത്തരവിറക്കിയത്. ഫിനാൻസ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജി.എസ്.ടി വകുപ്പ് നടപടി വേഗത്തിലാക്കിയത്. ഇയാളുടെ സ്ഥാപനത്തിൽനിന്ന് പലിശക്ക് പണംവാങ്ങിയശേഷം കേസുകളിൽപെട്ട സത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ച് കേസുകളാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുളമാവ് പൊലീസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസിലാണ് റിമാൻഡിലായത്. രണ്ടാമതൊരു കേസിലും വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി കേസുകളിൽ വരും ദിവങ്ങളിൽ അറസ്റ്റുണ്ടാകും. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്ഥാപത്തിന്‍റെ പവർ ഓഫ് അറ്റോർണിയായ മേലുകാവ് സ്വദേശിനിയും ഉടൻ അറസ്റ്റിലാകുമെന്നാണ് വിവരം. ഇവരാണ് സ്ഥാപനത്തിൽനിന്ന് പണം വായ്പയെടുത്തവർക്കെതിരെ വ്യാജ പരാതി നൽകിയത്. 10വർഷം മുമ്പ് തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സിബി ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോടിപതിയായി മാറിയത്. ജി.എസ്.ടി വകുപ്പിന് നൽകിയ കണക്ക് പ്രകാരം 11 കോടിയുടെ ആസ്തിയുണ്ടെന്ന് പറയുന്നു. എന്നാൽ, ഇയാൾ നൽകിയിരിക്കുന്ന ചെക്ക് കേസുകൾ പ്രകാരം 30കോടിയോളം രൂപയിലധികം ആസ്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.