സനലിന്‍റെ ഓർമകൾ സാക്ഷി; കൂട്ടുകാർ വീണ്ടും ക്ലാസ്മുറിയിൽ ഒത്തുചേർന്നു

ചെറുതോണി: സ്കൂൾമുറ്റം വിട്ടിറങ്ങിയവരുടെ ഒത്തുചേരൽ അപൂർവമല്ല. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ 2003-2005 പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചിന്‍റെ ഒത്തുചേരൽ വേറിട്ട ഒന്നായിരുന്നു. അകാലത്തിൽ തങ്ങളിൽനിന്ന് പിരിഞ്ഞപോയ പ്രിയ കൂട്ടുകാരന്‍റെ ഓർമകളെ സാക്ഷിയാക്കി നടന്ന ആ ഒത്തുചേരൽ സഹപാഠികളുടെയും അധ്യാപകരുടെയും സ്മരണാഞ്ജലി കൂടിയായിരുന്നു. കഴിഞ്ഞമാസം 27ന് മൂലമറ്റത്തുണ്ടായ സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കീരിത്തോട് സ്വദേശി സനൽ ബാബുവിന്‍റെ കൂട്ടുകാരും അധ്യാപകരുമാണ് സുഹൃത്തിന്‍റെ ആഗ്രഹം പൂർത്തീകരിക്കാൻ ഒത്തുചേരൽ സംഘടിപ്പിച്ചത്. പ്ലസ്ടു ബാച്ചിന്‍റെ ഒത്തുചേരൽ സംഘടിപ്പിക്കണമെന്നത് സനലിന്‍റെ വലിയ ആഗ്രഹമായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് സുഹൃത്തുക്കളോടും പ്ലസ് ടു ബാച്ചിന്‍റെ വാട്സ്ആപ് ഗ്രൂപ്പിലും സനൽ ഇക്കാര്യം പറഞ്ഞിരുന്നു. സനലിന്‍റെ ആഗ്രഹം നാട്ടുകാരനും സഹപാഠിയുമായ വിത്സനും മറ്റ് സഹപാഠികളും ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച സ്കൂളിലെ സനൽ പഠിച്ച ക്ലാസിൽത്തന്നെ സഹപാഠികളും അധ്യാപകരും ഒത്തുചേർന്നു. പ്രിൻസിപ്പൽ ജിജി, അധ്യാപകരായ ദേവദാസ്, രാജി എന്നിവർ സംസാരിച്ചു. സഹപാഠികളും അധ്യാപകരും ചേർന്ന് സമാഹരിച്ച അരലക്ഷം രൂപ സനലിന്‍റെ മാതാപിതാക്കൾക്ക് കൈമാറി. ചിത്രം: സനലിന്‍റെ സഹപാഠികളും അധ്യാപകരും പഴയ പ്ലസ്ടു ക്ലാസ് മുറിയിൽ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.