മാങ്കുളത്ത് മാനം കറുത്താൽ വൈദ്യുതി മുടങ്ങും

അടിമാലി: മാനത്ത് മഴക്കാറ് കണ്ടാൽ മതി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ മാങ്കുളത്ത്. വേനല്‍മഴ പൊടിഞ്ഞുതുടങ്ങിയത് മുതൽ ഇതാണ് അവസ്ഥ. മഴചാറുമ്പോള്‍ തുടങ്ങുന്ന വൈദ്യുതിയുടെ ഒളിച്ചുകളി മഴ കനക്കുന്നതോടെ തീര്‍ത്തും നിൽക്കും. പിന്നെ മഴതോര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത്. ചിത്തിരപുരം ഇലട്രിക്കല്‍ മേജര്‍ സെക്ഷന്‍റെ കീഴിലാണ് മാങ്കുളം. സബ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഒരു ഓഫിസ് മാങ്കുളത്തുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കുരുശുപാറയില്‍നിന്ന് വിരിപാറവരെ ഏലക്കാട്ടിലൂടെയാണ് മാങ്കുളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ മരങ്ങള്‍ വീണ് വൈദ്യുതി മുടങ്ങുന്നതും മരച്ചില്ലകള്‍ ലൈനില്‍വീണ് ലൈന്‍ തകരാറാവുന്നതും പതിവാണ്. ഈ സാഹചര്യമാണ് വൈദ്യുതി മുടക്കത്തിന് പ്രധാന കാരണം. വൈദ്യുതി മടക്കത്തിന്‍റെ കാര്യമറിയാന്‍ വൈദ്യുതി ഓഫിസിലേക്ക് വിളിച്ചാല്‍ ഫോണും നിശ്ചലമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിക്കടി വൈദ്യുതി വിതരണം നിലക്കുന്നതുമൂലം വ്യാപാരശാലകള്‍ പ്രത്യേകിച്ച് മെഡിക്കല്‍ സ്‌റ്റോര്‍, ബേക്കറികള്‍, ഇറച്ചി-മീന്‍ വില്‍പനശാലകള്‍, ഫോട്ടോസ്റ്റാറ്റ്-ഡി.ടി.പി സെന്‍ററുകൾ, അക്ഷയകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുമൂലം വീട്ടമ്മമാരും വിഷമത്തിലാണ്. ഈ സാഹചര്യത്തില്‍ മാങ്കുളത്ത് സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുകയും ചിത്തിരപുരത്തുനിന്ന് മണ്ണിനടിയിലൂടെ വൈദ്യുതി എത്തിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.