ശൈശവ വിവാഹം: സ്കൂൾ അധികൃതർ വിലക്കിയിട്ടും രക്ഷിതാക്കൾ വഴങ്ങിയില്ല

നെടുങ്കണ്ടം: ജില്ലയില്‍ തോട്ടംമേഖല കേന്ദ്രീകരിച്ച് നടന്ന ശൈശവ വിവാഹങ്ങളില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതായി സൂചന. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒമ്പതിലും പത്തിലും പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ പെണ്‍കുട്ടികളുടെ വിവാഹവും നടന്നതായി വിവരമുണ്ട്. ഇതിനിടെ ചില വിവാഹങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ അവര്‍ തടഞ്ഞെങ്കിലും ചില രക്ഷാകര്‍ത്താക്കളും മറ്റും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തോട്ടം മേഖലയില്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ക്ക് ചില തദ്ദേശസ്ഥാപന അധികൃതരുടെ ഒത്താശയുമുണ്ട്. പത്താംതരം പഠനംപോലും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാതെയാണ് പെണ്‍കുട്ടികളുടെ എതിര്‍പ്പ് അവഗണിച്ച് കെട്ടിച്ചയക്കുന്നത്. ജില്ലയില്‍നിന്ന് അതിര്‍ത്തി കടത്തി തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തി കൊടുത്തശേഷം പലരെയും തിരികെ കൊണ്ടുവരുകയാണ്. ഇതുമൂലം തുടര്‍പഠനത്തിനുള്ള അവസരവും നഷ്ടമാകുന്നു. ലോക്ഡൗണ്‍ കാലത്ത് ഹൈറേഞ്ച് മേഖലയില്‍ മാത്രം ഡസനിലധികം ശൈശവവിവാഹങ്ങള്‍ നടന്നതായാണ് സൂചന. മാതാപിതാക്കളുടെ അറിവോടെയും അല്ലാതെയും ശൈശവ വിഹാഹങ്ങള്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം ചില പ്രണയവിവാഹങ്ങളും നടന്നു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ശൈശവ വിവാഹങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്. തോട്ടം മേഖലയിലെ ചില രാഷ്ട്രീയ ഇടപെടല്‍ മൂലം പലരും തുറന്നുപറയാന്‍ മടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.