ആ അരി കുട്ടികൾക്ക് കഴിക്കാം

തൊടുപുഴ: ജില്ലയിലെ അംഗൻവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്ത അരി ഭക്ഷ്യയോഗ്യമെന്ന് പരിശോധന റിപ്പോർട്ട്. കാക്കനാട് റീജനൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. അരിയുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഇടപെട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എഫ്.സി.ഐ) ജില്ലയിലെ അംഗൻവാടികളിലേക്കും സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുമുള്ള അരി വിതരണം ചെയ്യുന്നത്. വൈറ്റമിനും ധാതുക്കളും കൂടുതലടങ്ങിയ ഫോർട്ട്ഫൈഡ് അരിയാണ് വിതരണത്തിനെത്തിച്ചതെന്നും വൈറ്റമി‍ൻെറയും ധാതുക്കളുടെയും സാന്നിധ്യം മൂലം ഈ അരിയിൽ പൊടിയുടെ അംശം കൂടുതലായിരുന്നു എന്നും ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു. പൊടിയുടെ അംശം കൂടുതൽ കണ്ടതിനാൽ അരി പഴകിയതാണെന്ന് പലരും സംശയം ഉന്നയിച്ചു. ഗുണനിലവാരമില്ലാത്ത അരിയാണ് അംഗൻവാടികൾ വഴി വ്യാപകമായി വിതരണം ചെയ്യുന്നത് എന്നായിരുന്നു ആക്ഷേപം. ചിലർ അരിയുടെ സാമ്പിളുകളുമായി നേരിട്ട് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു. തുടർന്ന്, മൂന്ന് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് റീജനൽ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ജില്ലയുടെ എല്ലാ ഭാഗത്തും ഒരേ അരിയാണ് വിതരണം ചെയ്യുന്നത്. പരിശോധനക്ക് അയച്ച സാമ്പിൾ പീരുമേട്ടിൽനിന്ന് ശേഖരിച്ചതായിരുന്നു. അരി വേവിക്കുന്നതിന് മുമ്പും ശേഷവുമുള്ള നിലവാരം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയാണ് ലാബിൽ നടത്തിയത്. അരിയിൽ സിന്തറ്റിക് നിറം, കൃത്രിമ ഗന്ധം, കീടാണുക്കൾ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്നതും പഴകിയതാണോ എന്നതുമാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ, അരിയുടെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.