തൊടുപുഴ: തിരക്കൊഴിവാക്കാൻ ഉപദേശക സമിതികളും യോഗങ്ങളുമൊക്കെ ചേരുമെങ്കിലും നടപടി മാത്രമുണ്ടാകുന്നില്ല. അനധികൃത പാർക്കിങ്ങും അശാസ്ത്രീയ ഗതാഗതസംവിധാനങ്ങളും നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് നഗരത്തെ വലക്കുകയാണ്. ഇതിനിടെ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും മൂലം അപ്രതീക്ഷിതമായി ഗതാഗതം വഴി തിരിച്ചുവിടുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. അനധികൃത പാർക്കിങ്ങാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളി. നടപ്പാതപോലും കൈയേറിയാണ് പലയിടത്തും വാഹന പാർക്കിങ്. ട്രാഫിക് പൊലീസിനും മുനിസിപ്പൽ അധികൃതർക്കും നഗരത്തിലെ കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കഴിയാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. നിരവധി ബൈപാസുകളുള്ള നഗരത്തിൽ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ കഴിയും. തൊടുപുഴ-കാഞ്ഞിരമറ്റം ബൈപാസിൽ റോഡിനിരുവശത്തും വാഹന പാർക്കിങ്ങാണ്. ടാക്സി വാഹനങ്ങളും ഓട്ടോയുമടക്കം റോഡിനിരുവശത്തുമായി പാർക്ക് ചെയ്യുന്നതിനാൽ കാൽനടക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻപോലും കഴിയില്ല. പാർക്കിങ് നിരോധിച്ച് ബോർഡ് വെച്ചിരിക്കുന്ന ഇടങ്ങളിൽപോലും വാഹനങ്ങൾ നിർത്തിയിടുന്നതിൻെറ നീണ്ട നിര കാണാം. തിരക്കും ഗതാഗതസ്തംഭനവും കാരണം കുറച്ചുദൂരം സഞ്ചരിക്കാൻപോലും ഏറെ സമയം ചെലവഴിക്കേണ്ടിവരും. അമ്പലം ബൈപാസ്, മൂവാറ്റുപുഴ റോഡ്, ഗാന്ധി സ്ക്വയർ, കെ.എസ്.ആർ.ടി.സി റോഡ്, ജ്യോതി സൂപ്പർബസാർ, മാർക്കറ്റ് റോഡ്, പാലാ റോഡ്, ഇടുക്കി റോഡ്, കാഞ്ഞിരമറ്റം ബൈപാസ് തുടങ്ങി ടൗണിൽ പല സ്ഥലങ്ങളിലും വാഹനങ്ങൾ നിരയായി പാർക്ക് ചെയ്തിരിക്കുകയാണ്. നാലുഭാഗത്തുനിന്നും റോഡുകൾ വന്നുചേരുന്ന മോർ ജങ്ഷനിൽ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ വലിയ പ്രയാസമാണ്. പൊതുമരാമത്ത് റസ്റ്റ് ഹൗസ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂൾ എന്നിവക്കുമുന്നിലും അമ്പലം റോഡിലും നടപ്പാത കൈയേറിയുള്ള വാഹന പാർക്കിങ് കാൽനടക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അനുദിനം തിരക്കേറി വരുന്ന നഗരത്തിൽ ഗതാഗത ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടി നഗരസഭ അധികൃതരും പൊലീസും ചേർന്ന് സ്വീകരിക്കണമെന്നാണ് ആവശ്യം. TDL THIRAKKU തൊടുപുഴ നഗരത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.