അടിമാലി: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ക്വാർട്ടേഴ്സുകൾ നശിക്കുമ്പോൾ അധികൃതർക്ക് നിസ്സംഗഭാവം. ജലവൈദ്യുതി നിലയങ്ങളും അണക്കെട്ടുകളും നിർമിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിർമിച്ച വൈദ്യുതി വകുപ്പിന്‍റെ ക്വര്‍ട്ടേഴ്‌സുകളാണ് നശിക്കുന്നത്. പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, പള്ളിവാസല്‍, നേര്യമംഗലം, ലോവര്‍പെരിയാര്‍ അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള ക്വര്‍ട്ടേഴ്‌സുകളാണ് നശിക്കുന്നത്. പൊന്മുടിയില്‍ 97 ശതമാനം ക്വാര്‍ട്ടേഴ്‌സുകളും നശിച്ചുകഴിഞ്ഞു. ചിത്തരപുരത്തും മൂന്നാറിലും 50 ശതമാനത്തിലേറെ ക്വര്‍ട്ടേഴ്‌സുകളും നശിച്ചു. ബാക്കിയുള്ള സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാര മേഖലയിലേക്ക് ഈ ക്വാർട്ടേഴ്സുകൾ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം. എല്ലാ ഡാമുകളിലും ബോട്ടിങ് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ താമസിക്കാന്‍ മറ്റ് സൗകര്യങ്ങളില്ല. ഈ ഡാമുകളോട് ചേര്‍ന്ന് നിരവധി ക്വര്‍ട്ടേഴ്‌സുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഈ കെട്ടിടങ്ങള്‍ നവീകരിക്കുകയും വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കുകയും ചെയ്താന്‍ വൈദ്യുതി ബോര്‍ഡിന് വരുമാനവും ഉണ്ടാക്കാം. വെള്ളത്തൂവല്‍, ചിത്തിരപുരം, മൂന്നാര്‍, മാട്ടുപ്പെട്ടി, ലോവര്‍പെരിയാര്‍, കത്തിപ്പാറ, പൊന്മുടി തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ക്വാര്‍ട്ടേഴ്‌സുകളാണ് ആളും സംരക്ഷണവുമില്ലാതെ നശിക്കുന്നത്. പൊന്മുടിയില്‍ 100ലേറെ ക്വാര്‍ട്ടേഴ്‌സുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നത് 20ല്‍ താഴെയാണ്. ഇവയാണെങ്കില്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കെട്ടിടങ്ങള്‍ക്ക് ചുറ്റുമായി കാട്ടുചെടികളും മറ്റും വളര്‍ന്നുനില്‍ക്കുന്നു. പാഴ്മരങ്ങളും കാട്ടുചെടികളും വളര്‍ന്ന് കെട്ടിടത്തിന് മുകളില്‍ വരെയെത്തി. വെള്ളത്തൂവലില്‍ പന്നിയാര്‍, ചെങ്കുളം വൈദ്യുതി നിലയങ്ങളുടെ ക്വര്‍ട്ടേഴ്‌സുകളാണ് ഉള്ളത്. ഇതില്‍ ഏതാനും ക്വര്‍ട്ടേഴ്‌സുകളില്‍ മാത്രമാണ് ജീവനക്കാര്‍ താമസമുള്ളത്. ചില ക്വര്‍ട്ടേഴ്‌സുകള്‍ മറ്റ് സര്‍വിസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നെങ്കിലും അറ്റകുറ്റപ്പണിയില്ലാതായതോടെ ഇവരും ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ നിരവധി ക്വാര്‍ട്ടേഴ്‌സുകള്‍ താമസക്കാരില്ലാതെ നശിച്ചുതുടങ്ങി. മാട്ടുപ്പെട്ടി, മൂന്നാര്‍, ചിത്തിരപുരം കോളനികളിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും നാശത്തിന്‍റെ വക്കിലാണ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടങ്ങള്‍ നശിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.