ഇടുക്കി: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ ജില്ലതല പ്രദര്‍ശന വിപണനമേള വിപുലമായി സംഘടിപ്പിക്കാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി ആലോചനയോഗം തീരുമാനിച്ചു. മേയ് ഒമ്പത് മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനത്താണ് മേള. സാംസ്‌കാരിക പരിപാടികൾ പ്രാദേശിക കലാകാരന്മാരെയും ട്രൂപ്പുകളെയും ഉള്‍പ്പെടുത്തി വിപുലമായി നടത്തും. തേക്കടി പുഷ്പമേളയുടെ സംഘാടകരെ പുഷ്പമേള ഏല്‍പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു. 150 സ്റ്റാളുകളാണ് ഒരുക്കുന്നത്. കാര്‍ഷിക പ്രദര്‍ശന മേള, കന്നുകാലി പ്രദര്‍ശനം, പുഷ്പമേള, ആകാശ ഊഞ്ഞാല്‍, മരണക്കിണര്‍ തുടങ്ങിയ വിനോദങ്ങള്‍, ടൂറിസം വകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ കാല്‍വരിമൗണ്ട്, പാല്‍ക്കുളംമേട്, മൈക്രോവേവ് ചാരനള്ള് വ്യൂ പോയന്‍റുകളിലേക്ക് ട്രക്കിങ്, ഇടുക്കി-ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനം, വിവിധ വകുപ്പുകളുടെ പ്രദര്‍ശന, വിപണന സ്റ്റാളുകള്‍, കുടുംബശ്രീയുടെ ഭക്ഷണശാലകള്‍, സ്വയംതൊഴില്‍ പരിശീലന മേളകള്‍, വിവിധ വിഷയത്തില്‍ സെമിനാറുകള്‍, ഗാനമേള, നാടകം, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികള്‍, ട്രൈബല്‍ ഫെസ്റ്റിവല്‍, ജില്ല കായികസംഗമം, മാരത്തോണ്‍, സൈക്കിള്‍ റാലി തുടങ്ങി വര്‍ണാഭമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. ആലോചന യോഗത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ്കുമാര്‍ കെ.ആര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.സതീഷ്‌കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നവജാതശിശു ജീവന്‍രക്ഷ ശില്‍പശാല സംഘടിപ്പിച്ചു ഇടുക്കി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഇടുക്കി ശാഖയുടെയും ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ 20ഓളം നഴ്‌സിങ് ഓഫിസര്‍മാര്‍ക്കായി നവജാതശിശു ജീവന്‍രക്ഷാ ശില്‍പശാല നടത്തി. ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ബി. ഷീല ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് നായര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഇടുക്കി ബ്രാഞ്ച് പ്രസിഡന്‍റ് സിസ്റ്റര്‍ ഡോ. ജ്യോതിസ് എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി TDL CLASS ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് നായര്‍ ക്ലാസുകള്‍ നയിക്കുന്നു ഗതാഗതം നിരോധിച്ചു ഇടുക്കി: മുരിക്കാശ്ശേരിയില്‍നിന്ന് തേക്കിന്‍തണ്ട് റോഡില്‍ കൊട്ടാരം പടി ഭാഗത്ത് തകര്‍ന്ന കലുങ്കിന്‍റെ പുനര്‍നിർമാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഏപ്രില്‍ നാല് മുതല്‍ നിരോധിച്ചതായി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.