മൂന്നാർ: വന്യമൃഗങ്ങളുടെ ഉപദ്രവം ഒഴിവാക്കാൻ ദ്രുതകർമ സേനയുടെ പ്രവർത്തനം സൂര്യനെല്ലി മേഖലയിൽ ശക്തമാക്കാൻ സർവകക്ഷി യോഗ തീരുമാനം. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന്‍റെ മൃതദേഹവുമായി സമരം ചെയ്ത നാട്ടുകാർക്കാണ് വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയത്. ബുധനാഴ്ച രാവിലെ പുരയിടത്തിൽ എത്തിയ ആനയുടെ ആക്രമണത്തിലാണ് കൃപഭവനിൽ ബാബു (57) മരിച്ചത്. തുടർന്ന് വൈകീട്ട് മൂന്നോടെ നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ തടിച്ചുകൂടുകയും അഞ്ചുമണിക്ക് മൃതദേഹവുമായി സമരം ആരംഭിക്കുകയുമായിരുന്നു. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ്, ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജ്, ഡി.എഫ്.ഒ എന്നിവർ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയാറായത്. ചിന്നക്കനാൽ, സൂര്യനെല്ലി, സിങ്കുകണ്ടം, 301 കോളനി എന്നിവിടങ്ങളിൽ ദ്രുതകർമ സേനയുടെ സാന്നിധ്യം ഉറപ്പാക്കാനാണ് തീരുമാനം. ഇവർ ആനയുടെ സാന്നിധ്യം കണ്ടെത്തി അത് ഒഴിവാക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് 50,000 മുതൽ ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും. കൂടുതൽ ചർച്ചകൾക്ക് ഈമാസം ഒമ്പതിന് ജാഗ്രത സമിതി യോഗം ചേരാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ബാബുവിന്‍റെ മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് മുട്ടുകാട് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.