വീണ്ടും വിവാദ പ്രസംഗവുമായി സി.പി.എം ജില്ല സെക്രട്ടറി; തിരിച്ചടിച്ച് കോൺഗ്രസ്

നെടുങ്കണ്ടം: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്. ഇതിന് അതേനാണയത്തിൽ തിരച്ചടിച്ച് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവും രംഗത്തെത്തി. ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിക്ക് പരലോകത്ത് ചെന്നേ സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയൂ എന്നാണ് സി.വി വര്‍ഗീസ് കഴിഞ്ഞദിവസം പൊതുയോഗത്തിൽ പ്രസംഗിച്ചത്. ധീരജ് കഞ്ചാവിന് അടിമായായിരുന്നെന്നും സി.വി. വര്‍ഗീസിന്‍റെ ജൽപനങ്ങളെ പട്ടി ഓരിയിടുന്നതുപോലെ മാത്രമേ കാണുന്നുള്ളൂവെന്നും ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവും പറഞ്ഞു. നെടുങ്കണ്ടത്തും ബാലഗ്രാമിലും നടന്ന രണ്ട് അനുസ്മരണ യോഗങ്ങളിലാണ് വിവാദ പരമാര്‍ശങ്ങള്‍ നടത്തി നേതാക്കൾ രാഷ്ട്രീയ വാക്പോര് നടത്തിയത്. നിഖില്‍ പൈലി ഇനി ജീവിതാന്ത്യംവരെ കാരാഗൃഹത്തില്‍ ആയിരിക്കുമെന്നും കെ. സുധാകരനും കോണ്‍ഗ്രസ് മുഴുവനും വന്നാലും രക്ഷിക്കാനാവില്ലെന്നും അതിനാവശ്യമായ കരുത്തും ശക്തിയും പാര്‍ട്ടിക്കുണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍നിന്ന് ഉടുമുണ്ടില്ലാതെ ഓടിക്കുമെന്നും വര്‍ഗീസ് കൂട്ടിച്ചേർത്തു. നെടുങ്കണ്ടത്ത് രക്തസാക്ഷി അനീഷ് രാജന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വർഗീസ്. ഓരിയിടുന്ന പട്ടിയെ നിലക്കുനിര്‍ത്താന്‍ യജമാനന്‍ ചെയ്യുന്ന പണി ചെയ്യിപ്പിക്കരുത്. നല്ല വണ്ടി ഇടിച്ചാലും പലപട്ടിയും വഴിയില്‍ ചത്തുകിടക്കും. നിഖില്‍ പൈലിയെ വാണക്കുറ്റിയില്‍ കയറ്റി അയക്കുമെന്ന് പറഞ്ഞ വര്‍ഗീസിന്‍റെ അതേപോലെ പോകേണ്ടിവരുമെന്നും സി.പി. മാത്യു ഓര്‍മിപ്പിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാവായിരുന്ന ശ്രീമന്ദിരം ശശികുമാറിന്‍റെ അനുസ്മരണ ചടങ്ങിൽ ബാലഗ്രാമില്‍ സംസാരിക്കുകയായിരുന്നു സി.പി. മാത്യു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.