ബസില്‍ കൺസഷൻ കിട്ടുന്നില്ലെന്ന് വിദ്യാർഥികള്‍

ബുദ്ധിമുട്ടുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കൾ നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ സ്വകാര്യ ബസുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം. എല്ലാ കുട്ടികളോടും യഥാർഥ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കളെ ഏറെ വലക്കുകയാണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളില്‍ അധികവും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരാണ്. നെടുങ്കണ്ടത്തുനിന്ന് മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സ്‌കൂളിലെത്തി തിരികെ വീട്ടിലെത്താന്‍ ദിനേന 20 രൂപയാണ് സ്വകാര്യ ബസുകള്‍ വാങ്ങുന്നത്. നെടുങ്കണ്ടത്തുനിന്ന് താന്നമൂട് വഴി നാല് കിലോമീറ്ററും കല്ലാര്‍ വഴി ആറുകിലോമീറ്ററും ദൂരമുണ്ട്. ഉള്‍പ്രദേശങ്ങളില്‍നിന്ന് നെടുങ്കണ്ടത്തെത്തി സ്‌കൂളില്‍ പോകാന്‍ ദിവസവും 50 രൂപയും മറ്റുമാണ് മുടക്കേണ്ടിവരുന്നത്. രണ്ടര കിലോമീറ്ററിന് ഒരുരൂപയും തുടര്‍ന്ന് വരുന്ന അഞ്ചുകിലോമീറ്ററിന് വീണ്ടും ഒരുരൂപയും അങ്ങനെ ഏഴര കിലോമീറ്ററിന് രണ്ടുരൂപ മാത്രമേ വിദ്യാർഥികളില്‍നിന്ന് ഈടാക്കാവൂ എന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് വിദ്യാർഥികളെ കൊള്ളയടിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ ഒപ്പിട്ടുനല്‍കിയ എസ്.ടി കാര്‍ഡ് കാണിക്കുന്നുണ്ടെങ്കിലും ബസ് ജീവനക്കാർ അംഗീകരിക്കുന്നില്ല. എസ്.ടി നല്‍കാതെ ഫുള്‍ ടിക്കറ്റ് വാങ്ങിയാലും കുട്ടികളെ സീറ്റിൽ ഇരിക്കാന്‍ അനുവദിക്കാറില്ലെന്നും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.