ബാലഗ്രാം സഹ. ബാങ്ക്: അഴിമതി ആരോപണം തള്ളി ഭരണസമിതി

നെടുങ്കണ്ടം: ബാലഗ്രാം സര്‍വിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ വായ്പ കുടിശ്ശികയായ അഞ്ചു കോടിയിലധികം രൂപ ചോദിച്ചതിന്‍റെ പ്രതിഫലനമാണ് അഴിമതിക്കഥയെന്നും ഇവർ ചൂണ്ടിക്കാട്ടി. നിലവിലെ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ 10.13 കോടി രൂപ നഷ്ടത്തിലായിരുന്നു. ഈ നഷ്ടം വരുത്തിയത് 2017 സെപ്റ്റംബര്‍ വരെ ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണസമിതിയാണ്. മുന്‍ പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാറും കുടുംബാംഗങ്ങളും 15 വായ്പയിലായി 31,41,500 രൂപയും ഭരണ സമിതിക്കെതിരെ വാര്‍ത്തസമ്മേളനം നടത്തിയ യശോധരനും കുടുംബാംഗങ്ങളും ബിനാമികളും ചേര്‍ന്ന് 10 വായ്പകളിലായി 16,65,000 രൂപയും കെ.ജെ. ജോസഫും കുടുംബാംഗങ്ങളും ചേര്‍ന്ന് ആറ് വായ്പയിലായി 11,38,000 രൂപയും ഉഷാകുമാരിയും കുടുംബാംഗങ്ങളും ഏഴ് വായ്പയിലായി 11,43,200 രൂപയും മുകേഷ് മോഹനനും കുടുംബാംഗങ്ങളും നാല് വായ്പയിലായി 12,88,800 രൂപയും എ.കെ. തങ്കപ്പനും കുടുംബാംഗങ്ങളും 4,43,000രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. നിലവിലെ ഭരണസമിതി അംഗങ്ങള്‍ക്ക് ആര്‍ക്കും അനധികൃത വായ്പയോ കുടിശ്ശികയോ ഇല്ലെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.വി. ബാബു, എസ്. മോഹനന്‍, സി.എ. അലിഖാന്‍, പി.സി. മുകുന്ദന്‍, സി. രാജു, സരിത രാജേഷ്, കൃഷ്ണകുമാരി, സിന്ധു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.