'ഹൈദരലി തങ്ങൾ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം'

തൊടുപുഴ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ വേർപാട് മതേതര സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ മതേതര സാമൂഹിക രാഷ്ട്രീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു തങ്ങളെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സത്യസന്ധമായ പൊതുജീവിതത്തിന് ഉടമയായ ഹൈദരലി തങ്ങളുടെ ജീവിതം ജനനന്മ ലക്ഷ്യമിട്ട് സമൂഹത്തിനായി നീക്കിവെച്ചതായിരുന്നു എന്ന് കേരള കോൺഗ്രസ് ചെയർമാനും എം.എൽ.എയുമായ പി.ജെ. ജോസഫ് അനുസ്മരിച്ചു. മതേതര ജനാധിപത്യ ചേരിയെ മുന്നില്‍നിന്ന് നയിക്കുകയും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്ത തങ്ങള്‍ മാനവികതയുടെ സന്ദേശവാഹകനായിരുന്നു എന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മലയോര ജില്ലയോട് അദ്ദേഹം പ്രത്യേക താൽപര്യം പുലര്‍ത്തിയിരുന്നു എന്നും സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല ഭാരവാഹികളായ എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, കെ.എസ്. സിയാദ് എന്നിവര്‍ പറഞ്ഞു. മതേതരത്വത്തിനുവേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ് തങ്ങളെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു പറഞ്ഞു. രാഷ്ട്രീയ കേരളത്തിൽ സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കാൻ നേതൃത്വം നൽകിയ തങ്ങൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവർക്കും സർവസമ്മതനായ നേതാവായിരുന്നെന്ന് യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ പി.എച്ച് സുധീർ, നിസാർ പഴേരി, കെ.എസ് കലാം എന്നിവർ പറഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹൃദവും സൃഷ്ടിക്കാൻ സാമൂഹിക ഇടപെടൽ നടത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് എം.എം. സുലൈമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.