ബേഡ്‌മെട്ടില്‍ മാലിന്യ സംസ്കരണം വഴിപാടായി

നെടുങ്കണ്ടം: ത്രീ ഇന്‍ വണ്‍ സംവിധാനത്തിലൂടെ ഏറെ ശ്രദ്ധേയമായ ബേഡ് മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ സംസ്‌കരണം വഴിപാടായി. നെടുങ്കണ്ടം പഞ്ചായത്ത് വക മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉണ്ടായ തീ അണയണമെങ്കില്‍ ഇനിയും രണ്ടുദിവസം വേണമെന്നാണ് അഗ്നിശമന സേന പറയുന്നത്. അത്രകണ്ട് പ്ലാസ്റ്റിക്കും കുപ്പികളും മറ്റുമടങ്ങിയ മാലിന്യം കുമിഞ്ഞുകിടക്കുകയാണ്. ടൗണിലെ മാലിന്യ നിര്‍മാര്‍ജനം, ഏഴുപേര്‍ക്ക് തൊഴില്‍, ഗ്രാമപഞ്ചായത്തിന് വരുമാനം എന്നിങ്ങനെ മൂന്ന് നേട്ടങ്ങളാണ് പ്ലാന്‍റില്‍നിന്ന് പ്രതീക്ഷിച്ചതെങ്കിലും നിലവില്‍ ഏഴ് ജീവനക്കാരില്‍ കാര്യങ്ങള്‍ ചുരുങ്ങി. ജില്ലയിലെ മറ്റ് പല പഞ്ചായത്തുകളിലും മാലിന്യപ്രശ്‌നം അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുമ്പോഴാണ് ഇവിടെ ത്രീ ഇന്‍ വണ്‍ സംവിധാനം ഒരുക്കി നേട്ടംകൊയ്യാന്‍ ആരംഭിച്ചത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍ 2006ല്‍ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ചതാണ് പ്ലാന്‍റ്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യം കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് സംസ്‌കരണവും വളം ഉൽപാദനവും വില്‍പനയുമാണ് നടന്നിരുന്നത്. വര്‍ഷത്തില്‍ 20 ടണ്ണിലധികം തരംതിരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെ വസ്തുക്കള്‍ ഇവിടെനിന്ന് വില്‍ക്കുന്നുണ്ടായിരുന്നു. പഞ്ചയത്തിലെ മുഴുവന്‍ മാലിന്യവും ഹരിതകര്‍മ സേനയുടെയും മറ്റും സഹായത്തോടെ കേന്ദ്രത്തിലെത്തിച്ച് കമ്പോസ്റ്റും ജൈവ വളവുമായി മാറ്റിയെടുക്കുകയായിരുന്നു. ടൗണിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 15വര്‍ഷം മുമ്പ് ബേഡ്‌മെട്ടില്‍ ആരംഭിച്ച മാലിന്യ പ്ലാന്‍റ് നെടുങ്കണ്ടം പഞ്ചായത്തിന്‍റെ മറ്റൊരു വരുമാന മാര്‍ഗമായിരുന്നു. മലയോര മേഖലയിലെ കര്‍ഷകരാണ് കൂടുതലായും മാലിന്യ സംസകരണ കേന്ദ്രത്തില്‍നിന്ന് വളങ്ങള്‍ വാങ്ങിയിരുന്നത്. ഒരുവര്‍ഷം 3000കിലോ വളമാണ് ഇവിടെനിന്നും വില്‍പന നടത്തിയിരുന്നത്. ആഴ്ചയില്‍ 500 കിലോയോളം പച്ചക്കറി മാലിന്യം ഇവിടെ എത്തിച്ചിരുന്നു. ഇവിടെ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം എട്ടായി തരംതിരിച്ച് സംസ്‌കരിക്കുകയും ടാറിങ്ങിനുള്ള അസംസ്‌കൃത വസ്തുവായി മാറ്റുകയും ചെയ്തിരുന്നു. ഇതിനായി പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റും പ്ലാന്‍റില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇതെല്ലാം പഴങ്കഥയായ അവസ്ഥയാണ്. idl ndk സംസ്‌കരണ പ്ലാന്‍റില്‍ കുമിഞ്ഞുകൂടിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.