കുരുമുളക് കർഷകർക്ക് ഭീഷണിയായി മോഷ്ടാക്കളും

അടിമാലി: കുരുമുളക് വിളവെടുപ്പ് സമയം ആയതോടെ ഹൈറേഞ്ച് മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു. പാകമായ കുരുമുളക് തോട്ടങ്ങളില്‍നിന്ന് മോഷണംപോയ സംഭവങ്ങളെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലാണ്. കഴിഞ്ഞദിവസം ശാന്തന്‍പാറ തൊട്ടിക്കാനം കൊല്ലിക്കുന്ന് മേട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍നിന്ന് കുരുമുളക് മോഷണം പോയി. പകലാണ് അമ്പതിലധികം കുരുമുളക് ചെടികളില്‍നിന്ന് മുളക് പറിച്ച് കടത്തിയത്. പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് രാജകുമാരിയില്‍ മുറ്റത്ത് ഉണങ്ങാനായി നിരത്തിയ കുരുമുളക് മോഷണംപോയ സംഭവമുണ്ടായിട്ടുണ്ട്. വിലയിടിവ് മൂലം നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് മുളക് മോഷ്ടാക്കളുടെ ഭീഷണിയും തിരിച്ചടിയാണ്. ചെറുകിട വ്യാപാരികളും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. രണ്ട് മാസം മുമ്പ് മുരിക്കാശ്ശേരിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 300 കിലോ കുരുമുളക് മോഷ്ടിച്ചിരുന്നു. അതിന് മുമ്പ് അടിമാലി ബസ് സ്റ്റാൻഡിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് 150 കിലോയോളം കുരുമുളക് മോഷ്ടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.