ബോര്‍ഡ് മാറ്റണമെന്ന് ജനപ്രതിനിധികള്‍; തിരുത്തല്‍ വരുത്താമെന്ന് വനംവകുപ്പ്

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വനംവകുപ്പ് സ്ഥാപിച്ച വിവാദ ബോര്‍ഡുകള്‍ മാറ്റണമെന്ന് ജനപ്രതിനിധികള്‍. തിരുത്തല്‍ മാത്രം വരുത്താമെന്ന് വനംവകുപ്പ്. ശനിയാഴ്ച ഡീന്‍കുര്യകോസ് എം.പി, എ. രാജ എം.എല്‍.എ, അടിമാലി പഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡുകള്‍ മാറ്റാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ബോര്‍ഡില്‍ രേഖപ്പെടുത്തിയ ചില ഭാഗങ്ങള്‍ തിരുത്തല്‍ വരുത്താമെന്ന നിലപാടിലാണ് വനംവകുപ്പ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിന് മൂന്നാര്‍ ഡി.എഫ്.ഒയും തയാറായില്ല. തിങ്കളാഴ്ച ബോര്‍ഡില്‍ തിരുത്തല്‍ വരുത്തുമെന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍ പറഞ്ഞു. അതിനപ്പുറത്തേക്കുള്ള തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. റാണിക്കല്ല് വളവ് മുതല്‍ വാളറ വരെ 10 കിലോമീറ്ററിനുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന ഭാഗത്ത് തിരുത്തല്‍ വരുത്താമെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. വനപാതയില്‍ ഇറങ്ങാനോ ഭക്ഷണം കഴിക്കാനോ അവസരമുണ്ടാകില്ല. വന്യമൃഗങ്ങള്‍ക്ക് സഞ്ചാരികള്‍ ഭക്ഷണം നല്‍കുക വഴി ഇവ റോഡില്‍നിന്ന് പോകാത്ത സാഹചര്യമാണ്. ദേശീയപാത കൈയേറി വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ ഇടപെടലും ഉണ്ടാകും. പഞ്ചായത്തിന്‍റെയോ ദേശീയപാത അധികൃതരുടെയോ അനുമതി വാങ്ങാതെയാണ് ബോർഡുകൾ സ്ഥാപിച്ചത്​. ഇത് ഹൈകോടതി വിധിയുടെ ലംഘനമാണ്. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക് ചൂരവേലി പറഞ്ഞു. ദേശീയപാതക്കരികില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന് സി.പി.എം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി.അലക്‌സാണ്ടറും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ജോര്‍ജ് തോമസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.