രാമക്കല്‍മേട്ടില്‍ സോളാര്‍, വിന്‍ഡ് ഇൻവെര്‍ട്ടര്‍ ട്രയല്‍ റണ്‍ ആരംഭിച്ചു

നെടുങ്കണ്ടം: കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ രാമക്കൽമേട് ആമപ്പാറയില്‍ രാജ്യത്തെ ആദ്യസോളാര്‍, വിന്‍ഡ് ഇൻവെര്‍ട്ടര്‍ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്‍പാദനമാണ് ഇവിടെ നടക്കുക. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കാണ് ട്രയല്‍ ട്രണ്‍ ആരംഭിച്ചത്. രാമക്കൽമേട്ടിലെ ആമപ്പാറ മലനിരകളിലാണ് ഊര്‍ജ ഉല്‍പാദന പൈലറ്റ് പദ്ധതി കമീഷന്‍ ചെയ്യാനൊരുങ്ങുന്നത്. വൈദ്യുതി കൊണ്ടുപോകാൻ സ്ഥാപിച്ച 11 കെ.വി ലൈനിലേക്ക് 30 കിലോവാട്ട് വൈദ്യുതി കടത്തിവിട്ടു തുടങ്ങി. ഇതിനുള്ള അനുമതി മാത്രമാണ് നിലവില്‍ വൈദ്യുതി ബോര്‍ഡ് നല്‍കിയത്. ഒരു മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാവുന്ന വിധത്തിലാണ് ട്രയല്‍ റണ്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. സൗരോർജ പാനലുകള്‍ ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ട് ഉൽപാദിപ്പിച്ച് തുടങ്ങും. 16 കോടിയാണ് മുതല്‍ മുടക്ക്. അനര്‍ട്ട്, സീഡാക്, കെല്‍ട്രോണ്‍ എന്നിവയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മേഖലയില്‍ അനര്‍ട്ടിന്റെ ഉടമസ്ഥതയില്‍ 147 ഹെക്ടര്‍ ഭൂമിയാണ് ഉള്ളത്. ശക്തമായ കാറ്റും സൂര്യപ്രകാശവും ലഭിക്കുന്ന വിശാലമായ പുല്‍മേടുകളോട് കൂടിയതാണ് രാമക്കല്‍മേട്ടിലെ ആമപ്പാറ. ഇവിടെ കൂടുതല്‍ കാറ്റാടികളും സൗരോർജ പാനലുകളും സ്ഥാപിച്ച് വന്‍ തോതില്‍ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അഞ്ഞൂറിലധികം പാനലുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിച്ച് ഉൽപാദനം വർധിപ്പിക്കാനാണ് ലക്ഷ്യം. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏകപ്രദേശമാണിവിടം. idl ndk ആമപ്പാറയിലെ സൗരോര്‍ജ പ്ലാന്റില്‍ ട്രയല്‍ റണ്‍ പരിശോധന നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.