അമ്മക്കൂട്ട് വിട്ട് അംഗൻവാടിയിലേക്ക്...

p2 lead... കളിചിരികൾ നിറഞ്ഞ് ആദ്യദിനം തൊടുപുഴ: കോവിഡ് വ്യാപന ആശങ്കകൾക്ക് വിരാമമിട്ട് രണ്ടുവർഷത്തിനുശേഷം അംഗൻവാടികളിലും പ്രീപ്രൈമറി സ്കൂളുകളിലും കുട്ടികളുടെ കളിചിരികളുയർന്നു. കോവിഡ് ആദ്യ തരംഗത്തിൽ തന്നെ അംഗൻവാടികൾക്ക് പൂട്ട് വീണിരുന്നു. മൂന്നാംതരംഗ വ്യാപനത്തിന്‍റെ ആശങ്ക ഒഴിഞ്ഞ് ഇളവുകൾ വന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. പുത്തനുടുപ്പും കുഞ്ഞൻ മാസ്കുമണിഞ്ഞ് കളിചിരികളും ബഹളങ്ങളുമായി കുരുന്നുകൾ എത്തിയതോടെ അംഗൻവാടികളും പഴയ ആവേശത്തിലായി. ആദ്യമായി സ്കൂളിലെത്തിയ സന്തോഷമായിരുന്നു പലരുടെയും മുഖത്ത്. രക്ഷിതാക്കൾക്ക് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ആദ്യമായി സ്കൂളിലെത്തിയതിന്‍റെ കൗതുകം മാറിയതോടെ ചിലർ കരച്ചിലിന്‍റെ വക്കോളമെത്തി. എന്നാൽ, കളിപ്പാട്ടങ്ങളും മിഠായികളും വർണബലൂണുകളുമായി അധ്യാപകർ നിരന്നതോടെ കുഞ്ഞുങ്ങൾ കളികളുടെ ലോകത്തായി. കുരുന്നുകൾ അംഗൻവാടിയിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും. അടച്ചിട്ട മുറിയിൽനിന്ന് ക്ലാസ് മുറിയിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടെങ്കിലും ആദ്യദിനങ്ങളിൽ ഉച്ചവരെയും കുട്ടികൾ കൂടുതലുള്ളയിടങ്ങളിൽ രണ്ട് ബാച്ചുകളായിട്ടായിരിക്കും അംഗൻവാടികളുടെ പ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ ആകെ 1561 അംഗൻവാടികളാണുള്ളത്. ശുചീകരണം ഉൾപ്പെടെയുള്ള ഒരുക്കം പൂർത്തിയാകാത്തതിനാൽ ചില അംഗൻവാടികൾ പ്രവർത്തിച്ചില്ല. ഇവയും വരും ദിവസങ്ങളിൽ പ്രവർത്തിക്കും. എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചാകും അംഗൻവാടികളുടെ പ്രവർത്തനമെന്നും പ്രീപ്രൈമറി സ്കൂൾ അധികൃതരും അംഗൻവാടി അധ്യാപകരും പറഞ്ഞു. അതേസമയം മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് അടച്ച ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികളും തിങ്കളാഴ്ച മുതൽ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാണ് ഇവർക്ക് ഈയാഴ്ച ക്ലാസുകൾ. ഒരിടവേളക്കുശേഷം, പഠനം ഓഫ്‌ലൈനിലേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. 21ന് പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കുകയാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് പറഞ്ഞു. തേര്‍ഡ് ക്യാമ്പ് ആവേശമാക്കി കുരുന്നുകൾ നെടുങ്കണ്ടം: സംസ്ഥാനത്തെ ആദ്യ മോഡല്‍ പ്രീപ്രൈമറി സ്‌കൂളായ തേര്‍ഡ് ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്കുശേഷം പിണക്കവും ചിണുക്കവുമില്ലാതെ കുരുന്നുകള്‍ എത്തി. സ്‌കൂള്‍ അങ്കണത്തിലേക്ക് ഓരോ കുട്ടിയും വളരെ താല്‍പര്യപൂര്‍വമാണ് കടന്നുവന്നത്. ആദ്യമായി സ്‌കൂളിലേക്കെത്തുന്നതിന്‍റെ പതിവു കാഴ്ചകളായ കരച്ചിലും ബഹളവും തീരെയില്ലായിരുന്നു. പകരം സ്‌കൂളിലെ നവ അനുഭവങ്ങള്‍ കുട്ടികളുടെ മുഖത്ത് ആവേശം വിടര്‍ത്തി. കഥപറയുന്ന സ്‌കൂള്‍ ചുമരുകളും ചുറ്റുപാടും പാര്‍ക്കും നിറഞ്ഞ ക്ലാസ് മുറികള്‍ കണ്ടപ്പോള്‍ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുരുന്നു കണ്ണുകളിലും സന്തോഷം വിടർന്നു. നവീന പഠനവും അക്കങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ചാടിക്കളിക്കാനും സ്‌കൂളില്‍ അവസരം ഒരുക്കിയിരുന്നു. അക്ഷരം, അക്കം, ഭാഷ, എണ്ണം, നിറങ്ങള്‍, ചിത്രംവര, അഭിനയം, സംഗീതം എന്നിവ മനസ്സിലാക്കാൻ ക്ലാസിനകത്തും പുറത്തും ഒരുക്കിയിരിക്കുന്ന വിവിധ സംവിധാനങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാനുതകുംവിധമായിരുന്നു. ഇതോടൊപ്പം ക്ലാസുകളില്‍ വ്യത്യസ്ത മൂലകളും ഒരുക്കിയിട്ടുണ്ട്. സംഗീതമൂല, പാവമൂല, നിര്‍മാണ മൂല, ശാസ്ത്ര മൂല, ഗണിതമൂല, ചിത്രമൂല, കളിമൂല തുടങ്ങിയവയാണ് മുറിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വര്‍ണബലൂണുകളും കിരീടവും ലഡുവും മിഠായിയും പായസവും മറ്റും നല്‍കി അക്ഷരലോകത്തെ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വരവേറ്റു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. മോഹനന്‍, വൈസ് ചെയര്‍പേഴ്‌സൻ വിജി അനില്‍കുമാര്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. എസ്.എം.സി വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. TDL NDKM സംസ്ഥാനത്തെ ആദ്യ മോഡല്‍ പ്രീപ്രൈമറി സ്‌കൂളായ തേര്‍ഡ് ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ വര്‍ണബലൂണുകളും മറ്റും നല്‍കി കുരുന്നുകളെ വരവേല്‍ക്കുന്നു TDL ANGANWADY ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ അംഗൻവാടിയിൽ എത്തിയ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.