പൈനാവ് എൻജിനീയറിങ് കോളജ് തിങ്കളാഴ്ച തുറക്കും

ഇടുക്കി: കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ നടന്നതിനാല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പൈനാവ് എൻജിനീയറിങ് കോളജ് ഈ മാസം 14 മുതല്‍ പ്രവര്‍ത്തിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയില്‍ ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. കോളജ് പ്രവര്‍ത്തനം നല്ല രീതിയില്‍ പോകാൻ എല്ലാവരും സഹകരിക്കണമെന്നും അധ്യാപകര്‍ നേരിട്ടുതന്നെ മാതാപിതാക്കളെയും വിദ്യാർഥികളെയും വിളിച്ച് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളജിലെ അനിഷ്ട സംഭവത്തെക്കുറിച്ച് കാമ്പസിൽ ചര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി നേതാക്കളും വകുപ്പുമേധാവികളും പരമാവധി ശ്രമിക്കണം. ക്രമസമാധാനപാലനത്തിന് എല്ലാ പിന്തുണയും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പുനല്‍കി. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധ്യമായ അന്തരീക്ഷം ഒരുക്കണം. പൊലീസ് നിരീക്ഷണം കാമ്പസ് പരിസരത്ത് ഉണ്ടാകണമെന്നും തീരുമാനമായി. സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, കോണ്‍ഗ്രസ് പ്രതിനിധി എം.ഡി. അര്‍ജുനന്‍, കേരള കോണ്‍ഗ്രസ്-എം പ്രതിനിധി ഷാജി ജോസഫ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ആർ.ഡി.ഒ എം.കെ. ഷാജി, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാര്‍ഡ് അംഗം രാജു ജോസഫ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജെ. ജലജ, ഡിവൈ.എസ്.പി പയസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കി സുവർണ ജൂബിലി ഫോട്ടോ പ്രദര്‍ശനം 14 മുതല്‍ ഇടുക്കി: ജില്ലയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് ജില്ലയുടെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും നേര്‍സാക്ഷ്യമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടനം തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 10.30ന് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ്ഓഫ് ചെയ്യും. കുടിയേറ്റ ജനതയുടെ അധ്വാനത്തിന്‍റെയും വളര്‍ച്ചയുടെയും ഒപ്പം നാടിന്‍റെ വികസനവും നവകേരള മിഷന്‍റെ പ്രവര്‍ത്തന മികവും ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും വന്യജീവികളും ഉള്‍പ്പെടുന്ന ദൃശ്യവിരുന്നാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി 19ന് അടിമാലിയില്‍ സമാപിക്കും. തൊടുപുഴ, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, മൂലമറ്റം, മുതലക്കോടം, കരിമണ്ണൂര്‍, വണ്ണപ്പുറം, ചേലച്ചുവട്, കരിമ്പന്‍, ചെറുതോണി, തങ്കമണി, ഇരട്ടയാര്‍, കട്ടപ്പന, മാട്ടുക്കട്ട, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, കുമളി, തൂക്കുപാലം, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, ആനച്ചാല്‍, മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, അടിമാലി എന്നിവിടങ്ങൾ വഴിയാണ് പര്യടനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.