ഇടുക്കി മെഡിക്കൽ കോളജ്: മെഡിക്കൽ കൗൺസിൽ പരിശോധന പൂർത്തിയായി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യം വിലയിരുത്താനെത്തിയ സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി. ഡോ. മങ്കേഷ്, ഡോ. ധർമ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സിൽ സംഘത്തിന്‍റെ പരിശോധനയാണ് ബുധനാഴ്ച പൂർത്തിയായത്. ഉദ്ഘാടനം കഴിഞ്ഞ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ സൗകര്യം, പുതിയതായി നിർമിക്കുന്ന ബ്ലോക്കുകൾ തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. മെഡിക്കൽ കോളജിലെ ഭൗതിക സൗകര്യങ്ങളും ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികളെ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ 30 ശതമാനം ഇനിയും പൂർത്തിയാകാനുണ്ട്. കുട്ടികളുടെ ഹോസ്റ്റലും അധ്യാപകർക്കുള്ള കെട്ടിടവുമാണ് പ്രധാനമായും പൂർത്തിയാവാനുള്ളത്. ഇത് രണ്ടും ഉടൻ പൂർത്തിയാക്കണമെന്ന് സംഘം നിർദേശിച്ചിട്ടുണ്ട്. സർക്കാർ ഏജൻസിയായ കിറ്റ്കോ ആണ് നിർമാണ കരാർ എടുത്തിരുന്നതെങ്കിലും ഇവരുടെ ഉപ കരാറുകാർ നടത്തിയ മെല്ലെപ്പോക്കാണ് കാലതാമസത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി പൂർണമായും മലയോര പ്രദേശയായതുകൊണ്ടാണ് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്ന് സംഘത്തെ ബോധ്യപ്പെടുത്തി. ഏഴുവര്‍ഷം മുമ്പാരംഭിച്ച മെഡിക്കല്‍ കോളജിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും അംഗീകാരത്തിന് അപേക്ഷനല്‍കിയെങ്കിലും കൗണ്‍സില്‍ നിർദേശിച്ചിരുന്ന അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും തുടങ്ങാത്തതിനാൽ അംഗീകാരം ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ 300 ബെഡ്, കാത്ത് ലാബ്, ഓങ്കോളജി, ഓര്‍ത്തോ, പീഡിയാട്രീഷന്‍, ഗൈനക്കോളജി തുടങ്ങിയ പ്രധാന വകുപ്പുകളില്‍ പ്രത്യേക വാർഡുകള്‍ എന്നിവ സ്ഥാപിക്കാതിരുന്നതും ജീവനക്കാരുടെ കുറവും അംഗീകാരം ലഭിക്കാൻ തടസ്സമായി. പരിശോധന റപ്പോർട്ട് സംഘം മടങ്ങിയെത്തിയാലുടൻ കൗണ്‍സിലിന് നല്‍കും. അടിസ്ഥാന സൗകര്യം പൂർത്തിയാവാനുള്ള സാഹചര്യത്തിൽ അടുത്ത അധ്യയനവർഷം മുതൽ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സംശയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.