മുതിരപ്പുഴയാറിൽ ജലനിരപ്പ് താഴുന്നു; മൂന്നാർ കുടിവെള്ളക്ഷാമത്തിലേക്ക്

മൂന്നാർ: മഴമാറി മാനം തെളിഞ്ഞതോടെ മൂന്നാറും പരിസരങ്ങളും വറുതിയുടെ പിടിയിലായി. പ്രധാന കുടിവെള്ള സ്രോതസ്സായ മുതിരപ്പുഴയാറില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെയാണ് കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മൂന്നാർ. എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളത്തിനായി മൂന്നാര്‍ നിവാസികള്‍ നെട്ടോട്ടത്തിലാണ്. മൂന്നാര്‍ ടൗണ്‍, ലക്ഷം കോളനി, രാജീവ് ഗാന്ധി കോളനി, എം.ജി കോളനി, ഇക്കാനഗര്‍, 26 മുറി ലൈന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കുടിവെള്ള ക്ഷാമം രൂക്ഷമായത്. മൂന്നാറിലെ പ്രധാന ജല സ്രോതസ്സായ മുതിരപ്പുഴയാര്‍ നേരത്തേ വറ്റിവരളുന്നത് വലിയ ആശങ്ക പരത്തുന്നു. ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതോടെ മൂന്നാറിലെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണവും മുടങ്ങുന്നത് പതിവാണ്. ടൗണിലും പരിസരങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍നിന്ന് രാവിലെയും വൈകീട്ടും ലഭിക്കുന്ന വെള്ളമാണ് ജനം ഉപയോഗിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ജലവിതരണം മുടങ്ങിയാല്‍ വെള്ളമെത്തിക്കാന്‍ പകരം സംവിധാനവുമില്ല. മൂന്നാര്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ചെക്ക് ഡാം നിര്‍മാണം ആരംഭിച്ചത്. എന്നാൽ, വര്‍ഷങ്ങളായിട്ടും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല. മൂന്നാര്‍ ടൗണിനു സമീപം ഒന്നാംഘട്ടം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പെരിയവരക്ക് സമീപത്തെ രണ്ടാംഘട്ടം പണി പുരോഗമിക്കുന്നു. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.