ഏലം ഫാക്ടറി സ്വൈരജീവിതം തകർത്തെന്ന് പരാതി

അടിമാലി: വീടിനോട് ചേര്‍ന്ന് തുടങ്ങിയ ഏലം ഫാക്ടറി ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി റിട്ട. അധ്യാപകന്‍ അടിമാലി പൊളിഞ്ഞപാലം കുമ്മംകോട്ടില്‍ കെ.വി. ചാക്കോ കലക്ടര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തായ വട്ടക്കുഴിയില്‍ ടോമിക്ക് ത‍ന്‍റെ വസ്തുവില്‍നിന്ന് 10 സെന്‍റ് സ്ഥലം നൽകിയിരുന്നു. വീടുവെച്ച് താമസിക്കാനെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിനായി വീട് നിര്‍മിക്കുകയും ചെയ്തു. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ഏലം തരം തിരിക്കുന്ന ഫാക്ടറി തുടങ്ങി. ഇവിടെ നിന്ന് പൊടിപടലങ്ങൾ ഉയര്‍ന്നു. സുഹൃത്തായതിനാല്‍ ഇത് ചോദ്യം ചെയ്തിരുന്നില്ല. മൂന്ന് മാസം മുമ്പ് ആധുനിക മെഷിനറികള്‍ ഇറക്കുകയും ഇവിടെ വലിയ ഫാക്ടറി തന്നെ സ്ഥാപിക്കുകയും നിരവധി തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. ത‍ന്‍റെ വീട്ടില്‍നിന്ന് മൂന്ന് മീറ്റര്‍ മാത്രം മാറിയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷീനില്‍നിന്ന് ഭീമാകാരമായ ശബ്ദവും പൊടിപടലവും മൂലം താമസം പ്രതിസന്ധിയിലായി. 10 സെന്റില്‍ ഇത്തരത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ നിയമപരമായി അനുമതിയില്ലെന്ന് ചാക്കോ പറയുന്നു. ത‍ന്‍റെ വീടിന് മുകളിലൂടെ ത്രീഫേസ് ലൈന്‍ വലിക്കുക ഉള്‍പ്പെടെ ചെയ്തിട്ടുണ്ടെന്നും രാപ്പകലില്ലാതെ ഫാക്ടറിയിലേക്ക് ചരക്കുവാഹനങ്ങള്‍ എത്തുന്നതായും ഇത് സ്വൈരജീവിതം തകര്‍ത്തതായും ഇദ്ദേഹം പറയുന്നു. എന്നാല്‍, എല്ലാവിധ ലൈസന്‍സോടെയുമാണ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉടമ ടോമി ജയിംസ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധന നടത്തിയാണ് ലൈസന്‍സ് നല്‍കിയത്. വയോധികയായ മാതാവും താനും കുടുംബവും ഈ ഫാക്ടറി ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് താമസിക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.