കന്നിമല എസ്റ്റേറ്റിൽ നാല് പശുക്കളെ പുലി കൊന്നു

മൂന്നാർ: ജനവാസ മേഖലയിലിറങ്ങിയ പുലി നാല് പശുക്കിടാവുകളെ കൊന്നു. കന്നിമല ലോവര്‍ ഡിവിഷനിലെ തൊഴിലാളിയായ കസമുത്തുവിന്‍റെ പശുക്കളാണ് ശനിയാഴ്ച് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുക്കളുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മേയാന്‍വിട്ട പശുക്കള്‍ രാത്രി വൈകിയും മടങ്ങിവന്നിരുന്നില്ല. കൊല്ലപ്പെട്ട മൂന്നു പശുക്കള്‍ അടുത്തടുത്താണ് കിടന്നതെങ്കിലും ഒരു പശുവിനെ കാട്ടിലേക്ക് കൊണ്ടുപോയി പാതിഭക്ഷിച്ച നിലയിലാണ്. നാലുവര്‍ഷത്തിനിടെ കന്നിമലയില്‍ മാത്രം 17 പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടികളെ പഠിപ്പിക്കുന്നതിനും കുടുംബ ചെലവുകള്‍ക്കും ഒരു വരുമാനമെന്ന നിലയില്‍ പശുവിനെ വളര്‍ത്തുന്ന എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് പുലിയുടെ ആക്രമണം വലിയ ഭീഷണിയാണ്. രണ്ടു വര്‍ഷത്തിനിടക്ക് പുലിയുടെ ഭീഷണി തോട്ടം മേഖലയിൽ അതിരൂക്ഷമാണ്. പ്രശ്‌നം ഗുരുതരമായിട്ടും ഇക്കാര്യത്തില്‍ വനംവകുപ്പ് അനാസ്ഥ പുലര്‍ത്തുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.