വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ

ഇടുക്കി: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നെടുങ്കണ്ടം ചെമ്പകക്കുഴിയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഷിബ്പൂർ സ്വദേശി സമീറിന്‍റെ ഭാര്യ മർഫയാണ് (20) വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ വീട്ടിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്. മർഫക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്‍റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് പൈലറ്റ് മോൺസൻ പി. സണ്ണി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്‍റു റോസ് വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ, ആംബുലൻസ് എത്തും മുമ്പ് തന്നെ മർഫ കുഞ്ഞിന് ജന്മംനൽകി. സ്ഥലത്തെത്തിയ ഉടൻ ഷിന്‍റു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന്, ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. --------- FOTO - TDL 108AMBULANCE ആംബുലൻസ് പൈലറ്റ് മോൺസൻ പി.സണ്ണിയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്‍റു റോസ് വർഗീസും ------ വാഹനങ്ങളുടെ നികുതിക്കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി തൊടുപുഴ: വാഹനങ്ങളുടെ നികുതിക്കുടിശ്ശിക തീർപ്പാക്കാനും റവന്യൂ റിക്കവറി തുടങ്ങിയ നടപടികളിൽനിന്ന് ഒഴിവാകാനും സർക്കാറിന്‍റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 2016 മാർച്ച് 31വരെ മാത്രം നികുതി ഒടുക്കിയിട്ടുള്ള വാഹനങ്ങൾക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, ചരക്കുവാഹനങ്ങൾ, കോൺട്രാക്ട് കാരേജുകൾ തുടങ്ങിയ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 2016 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ നാലുവർഷത്തേക്ക് വരുന്ന നികുതികുടിശ്ശികയുടെ 30ഉം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അതായത് സ്വകാര്യ വാഹനങ്ങൾക്ക് 40ഉം ശതമാനം മാത്രം അടച്ച് നികുതിക്കുടിശ്ശിക ഒഴിവാക്കാം. ഇതിൽ 2016 മാർച്ച് 31ന് മുമ്പുള്ള നികുതി ബാധ്യത പൂർണമായും ഒഴിവാകുന്നതാണ്. രജിസ്റ്റർ ചെയ്തതിന് ശേഷം ഒരു പ്രാവശ്യമെങ്കിലും നികുതി അടച്ച് വാഹനങ്ങൾക്ക് മാത്രമേ ഈ സൗജന്യംലഭിക്കൂ. വാഹനം തുടർന്ന് സർവിസ് നടത്താൻ ഉദ്ദേശിക്കുന്നെങ്കിൽ 2020 ഏപ്രിൽ ഒന്ന് മുതലുള്ള നികുതി ഒടുക്കണം. വാഹനം വർഷങ്ങളായി ഉപയോഗശ്യൂന്യമാണെങ്കിലോ, വാഹനത്തെ സംബന്ധിച്ച് ഉടമക്ക് വിവരവും ഇല്ലെങ്കിലോ, വാഹനം മോഷണം പോയതാണെങ്കിലോ, പൊളിച്ചുകളഞ്ഞതാണെങ്കിലോ, ഇത്തരത്തിൽ നികുതികുടിശ്ശിക തീർക്കാം. 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. എന്നാൽ, ഭാവിയിൽ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ സൗജന്യം നഷ്വടമാകും. പ്രവൃത്തിദിസങ്ങളിൽ ഉച്ചക്ക് ഒന്നുവരെ തൊടുപുഴ സബ് ആർ.ടി ഓഫിസിൽ ഈ സൗകര്യം ലഭ്യമാകും. അവസാന തീയതി 2022 മാർച്ച് 31. ഫോൺ: 04862 225564

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.