ഉപ്പുതറ പാലം നവീകരണത്തിന് നടപടി

കട്ടപ്പന: കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായ ഉപ്പുതറ പാലത്തിന്‍റെ നവീകരണത്തിന് നടപടി. പാലത്തിന്‍റെ തൂണുകളുടെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ പുറത്തുവന്ന ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് 'മാധ്യമം' റിപ്പോർട്ട്‌ ചെയ്തിരുന്നു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ പാലം സന്ദർശിക്കുകയും പി.ഡബ്ല്യു.ഡി ബ്രിഡ്ജ് വിഭാഗം 25 ലക്ഷം തുക അനുവദിക്കുകയും ചെയ്തിരുന്നു. തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ പാലത്തിലൂടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. 2018-19 ലെ കാലവർഷത്തിലും പ്രളയത്തിലും തൂണുകളുടെ കോൺക്രീറ്റ് അടർന്ന് പാലം അപകടാവസ്ഥയിലാകുകയായിരുന്നു. പെരിയാറ്റിലൂടെ കടപുഴകി വന്ന വൻ മരങ്ങൾ ഇടിച്ചാണ് തൂണുകളിലെ സിമന്‍റ് പാളികൾ അടർന്നുപോയത്. മെറ്റലുകൾ പലപ്പോഴായി ഒലിച്ച് പോകുകയും ചെയ്തു. പാലത്തിന്‍റെ കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയും ഒടിഞ്ഞുപോകുകയും ചെയ്തിരുന്നു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച നാല് പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് 2020ൽ രണ്ടുകോടി മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഉപ്പുതറ പാലത്തിന്‍റെ കൈവരികൾ നന്നാക്കി പെയിന്‍റടിച്ചതല്ലാതെ മറ്റൊരു പണിയും നടത്തിയില്ല. എസ്റ്റിമേറ്റിലെ അപാകത മൂലം ഫണ്ട് തികയാതെവന്നതാണ് പ്രശനമായത്. 1980ലാണ് പെരിയാറിന് കുറുകെ ഉപ്പുതറ-അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമിച്ചത്. ഫോട്ടോ. അപകടവസ്ഥയിലായ ഉപ്പുതറ പാലത്തിന്‍റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.