പെരുവന്താനം പഞ്ചായത്തിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ശിപാർശ

പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ മുന്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ശിപാര്‍ശ ചെയ്തതായി പ്രസിഡന്‍റ് ഡൊമിന സജി, വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2015-20ല്‍ പഞ്ചായത്ത് ഭരിച്ച എല്‍.ഡി.എഫ് ഭരണസമിതി കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതായി അവർ ആരോപിച്ചു. 2018-19ൽ ശബരിലെ ഫണ്ടില്‍ അഞ്ചുലക്ഷം രൂപ വകമാറ്റിയതില്‍ അന്നത്തെ സെക്രട്ടറിക്ക് സസ്‌പെന്‍ഷനും പ്ലാന്‍ ക്ലര്‍ക്കിന് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. 2018-19ലെ പ്രളയത്തിന്‍റെ മറവില്‍ റോഡിലെ മണ്ണ് നീക്കിയെന്ന പേരില്‍ എട്ടുലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതായും 2019ലെ വേനലില്‍ ഗ്രാമപഞ്ചായത്തിൽ 47 കുളങ്ങള്‍ നിർമിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കി 4.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും അവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇടത് അംഗങ്ങൾ മണിക്കല്‍ ലേക്കിന്‍റെ പേരില്‍ ബഹളംവെച്ച് ഇറങ്ങിപ്പോകുകയായിരുന്നു. സാധാരണക്കാരന് അർഹതപ്പെട്ടത് തട്ടിയെടുത്തവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതോടെ ചില അടിസ്ഥാനരഹിത ആരോപണവുമായി ഇറങ്ങിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ എബിന്‍ കുഴിവേലി, ഗ്രേസി ജോസ് എന്നിവരും പങ്കെടുത്തു. കുടിവെള്ളമില്ല; കോളനിവാസികൾ ദുരിതത്തിൽ കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയായ അഞ്ച്, ആറ് വാർഡുകൾ കുടിവെള്ളക്ഷാമം മൂലം വലയുന്നു. ജില്ല, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കേരള വികസന പദ്ധതിപ്രകാരം ഇവിടെ ഇല്ലിചാരി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയിരുന്നു. 300ഓളം കുടുംബങ്ങൾ ഈ പദ്ധതിയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ, കോളനിവാസികൾക്ക് ആവശ്യത്തിനുള്ള വെള്ളം ഈ പദ്ധതിയിൽനിന്ന് ലഭിക്കുന്നില്ല. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോളനിവാസികളിൽ ഭൂരിഭാഗവും ക്ഷീരകർഷകരും കൂലിപ്പണിക്കാരുമാണ്. ഇവർ 600 മുതൽ 900 രൂപ വരെ നൽകി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ഇല്ലിചാരി കുടിവെള്ള പദ്ധതി ജല അതോറിറ്റിയെ ഏൽപിച്ച് പ്രശ്നപരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.