പ്രസിഡന്‍റ് എൽ.ഡി.എഫിനൊപ്പം; കുടയത്തൂരിൽ യു.ഡി.എഫിന് ഭരണം പോയി

കാഞ്ഞാർ: പഞ്ചായത്ത് പ്രസിഡന്‍റ് എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ കുടയത്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ എൽ.ഡി.എഫിനൊപ്പം പോയതോടെയാണ് ഭരണം നഷ്ടമായത്. യു.ഡി.എഫ് പാനലിൽ കേരള കോൺഗ്രസ് പ്രതിനിധിയായാണ് ഏഴാം വാർഡിൽനിന്ന് ഉഷ വിജയൻ തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തിൽ കോൺഗ്രസ് നാല്, മുസ്ലിം ലീഗ് ഒന്ന്, കേരള കോൺഗ്രസ് ഒന്ന്, സി.പി.എം നാല്, സി.പി.ഐ ഒന്ന്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിലെ ധാരണപ്രകാരം ആദ്യ ഒരുവർഷം കേരള കോൺഗ്രസിനും തുടർന്നുള്ള നാല് വർഷം കോൺഗ്രസിനുമാണ് പ്രസിഡന്‍റ് സ്ഥാനം. 2020 ഡിസംബർ 30നാണ് ഭരണസമിതി അധികാരമേറ്റത്. കഴിഞ്ഞ ഡിസംബറിൽ ധാരണപ്രകാരം ഒരുവർഷം പൂർത്തിയായെങ്കിലും ഒരുമാസം കൂടി സാവകാശം ചോദിച്ചുവാങ്ങിയിരുന്നു. ആ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ ഇടതു പാളയത്തിലേക്ക് ചേക്കേറി പ്രസിഡൻറ് പദവി നിലനിർത്തുകയായിരുന്നു. പ്രസിഡന്‍റും യു.ഡി.എഫിലെ മറ്റ് അംഗങ്ങളുമായി അത്ര ചേർച്ചയിലായിരുന്നില്ല. എൽ.ഡി.എഫ് പിന്തുണയോടെ കാലാവധി കഴിയുന്നതുവരെ പ്രസിഡൻറ് പദത്തിൽ തുടരാൻ കരുക്കൾ നീക്കിയാണ് ഉഷ വിജയൻ മറുകണ്ടം ചാടിയത്. മുന്നണി നേതൃത്വവുമായി സഹകരിക്കാതെ സി.പി.എം നിർദേശപ്രകാരമാണ് പ്രസിഡൻറ് പ്രവർത്തിച്ചതെന്ന ആരോപണം യു.ഡി.എഫിൽ ശക്തമാണ്. അധികാരത്തിൽ തുടരാൻ ഉഷ വിജയൻ നടത്തിയത് ജനാധിപത്യവിരുദ്ധവും വഞ്ചനപരവുമായ നടപടിയാണെന്നും ഇതിനെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് കൺവീനർ എം.ജെ. ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.