ചപ്പാത്ത്-മരുതുംപേട്ട റോഡ്: കുഴിയടക്കാതെ നിർമാണം പൂർത്തിയാക്കാൻ നീക്കം

കട്ടപ്പന: ചപ്പാത്ത്-മരുതുംപേട്ട റോഡിലെ കുഴിയടക്കാതെ നിർമാണം പൂർത്തിയാക്കാൻ നീക്കം. റോഡിലെ വലിയ കുഴികളുള്ള ഭാഗം ടാര്‍ ചെയ്യാതെ പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ നീക്കമെന്നാണ് ആക്ഷേപം. കുഴികൾ മൂലം വാഹന ഗതാഗതം പോലും ദുഷ്കരമായ ഭാഗത്തെ നിർമാണമാണ് കരാറുകർ ഒഴിവാക്കുന്നത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപ്പുതറ- വണ്ടിപ്പെരിയാര്‍ റോഡിന്‍റെ ഭാഗമാണ് ചപ്പാത്ത്- മരുതുംപേട്ട- ശാന്തിപ്പാലം റോഡ്. വണ്ടിപ്പെരിയാര്‍, കുമളി പ്രദേശങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുന്ന റോഡ് വര്‍ഷങ്ങളായി അവഗണനയുടെ വക്കിലാണ്. വര്‍ഷങ്ങളായി തകര്‍ന്ന റോഡ് നന്നാക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍നിന്ന് ഫണ്ട് അനുവദിച്ചിരുന്നു. പിന്നീട് നിര്‍മാണം നിലച്ചു. നിലവില്‍ മരുതുംപേട്ട ഫാക്ടറി മുതല്‍ സൊസൈറ്റിവരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കടന്നുപോകാന്‍ കഴിയാത്തവിധം റോഡ് തകര്‍ന്നിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. തുടര്‍ന്ന് ജില്ല പഞ്ചായത്തില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നിര്‍മാണം ആരംഭിച്ചെങ്കിലും റോഡിലെ വലിയ കുഴികള്‍ അടക്കാതെ ടാറിങ് പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് കരാറുകാര്‍. കുഴികള്‍ കുറവുള്ള ഭാഗം മാത്രം ടാര്‍ ചെയ്യുകയും കുഴികള്‍ കൂടുതലുള്ളതും ഗതാഗതം ദുസ്സഹമായതുമായ ഭാഗത്ത് അറ്റകുറ്റപ്പണി പോലും നടത്താതെയും നിര്‍മാണം നിര്‍ത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. റോഡ് ടാറിങ്ങിനും ഐറിഷ് മോഡല്‍ ഓടക്കുമായിട്ടാണ് പണം അനുവദിച്ചിരിക്കുന്നത്. നിലവില്‍ 300 മീറ്ററില്‍ താഴെ മാത്രമാണ് റോഡ് ടാര്‍ ചെയ്തിരിക്കുന്നത്. അനുവദിച്ച തുകക്കുള്ള നിര്‍മാണം പോലും ഇവിടെ നടന്നിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളും കരാറുകാരും ചേര്‍ന്നുള്ള ഒത്തുകളിയാണ് റോഡ് നിര്‍മാണത്തിലെ അപാകതക്ക് കാരണമെന്ന ആക്ഷേപവും പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്. ക്യാപ്ഷന്‍ ചപ്പാത്ത്- മരുതുംപേട്ട റോഡിലെ ടാറിങ് തകർന്ന ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.