പി.ജെ. ജോസഫിനെ കൂടെക്കൂട്ടിയത് ഭസ്മാസുരന് വരംനല്‍കിയതുപോലെ -ഡോ. എന്‍. ജയരാജ്

പൊൻകുന്നം: പി.ജെ. ജോസഫുമായി കേരള കോണ്‍ഗ്രസ്-എം വീണ്ടും അടുക്കുന്നു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറിയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ്. പത്തുവര്‍ഷം പി.ജെ. ജോസഫിനെയും കൂട്ടരെയും കൂടെനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്നില്‍നിന്ന് കുത്തി പാര്‍ട്ടിയുടെ അസ്ഥിത്വംതന്നെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഭസ്മാസുരന് വരംനല്‍കിയതുപോലെയാണ് ജോസഫിനെയും കൂട്ടരെയും കേരള കോണ്‍ഗ്രസിൽ കൂടെച്ചേര്‍ത്തതില്‍ ഉണ്ടായ അനുഭവം. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയുടെ എല്ലാമായ മാണിയെയും യഥാർഥ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടിയെത്തന്നെയും ഇല്ലാതാക്കി, പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ജോസഫും കൂട്ടരും ശ്രമിച്ചത്. യു.ഡി.എഫില്‍ ഒരുമിച്ചുനിന്ന കാലത്ത് ആ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ എന്തൊക്കെ ചെയ്​തെന്നത് ജനങ്ങള്‍ക്കറിയാം. ഇടതുമുന്നണിയില്‍ പിന്‍വാതിലിലൂടെ കയറി അതിനെയും ദുര്‍ബലപ്പെടുത്താനുള്ള അച്ചാരം ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൈവശംവെച്ചാല്‍ മതി. ജോസഫും കൂട്ടരുമായും ഒരു രാഷ്ട്രീയസഖ്യത്തിനും കേരള കോണ്‍ഗ്രസ്-എം ചിന്തിച്ചിട്ടുപോലുമില്ലെന്നും ജയരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.