പീരുമേട്​ മണ്ഡലത്തിലെ പദ്ധതികൾ പൂർത്തിയാക്കും

പീരുമേട്: നിയോജകമണ്ഡലത്തിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ശാന്തി പാലം നിർമാണം അടുത്ത കാലവർഷത്തിന് മുമ്പ് പൂർത്തീകരിക്കും. രണ്ടുകോടി ചെലവഴിച്ച് പീരുമേട്ടിൽ റെസ്ക്യു ഷെൽട്ടർ നിർമിക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൊക്കയാർ, ഏന്തയാർ പാലങ്ങൾ പുതുക്കിപ്പണിയുന്നതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പീരുമേട്, ഉപ്പുതറ, പെരുവന്താനം വില്ലേജ് ഓഫിസുകൾ ഈ വർഷം സ്മാർട്ടാക്കും. പീരുമേട് താലൂക്ക് ആശുപത്രിയുടെ പ്രസവവാർഡ് 99 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കും. ചോറ്റുപാറ - ഉപ്പുതറ-ഏലപ്പാറ - വണ്ടിപ്പെരിയാർ, വള്ളക്കടവ്-സത്രം - കല്ലാർ റോഡ്, മൂലമറ്റം - ആശ്രമം -കപ്പക്കാനം -ഉപ്പുതറ-ചപ്പാത്ത് - വണ്ടിപ്പെരിയാർ എന്നീ റോഡുകളുടെ നിർമാണത്തിന് നേരിട്ട തടസ്സങ്ങൾ നീക്കും. കോട്ടമല - വാഗമൺ റോഡിന്‍റെ പണി ഉടൻ പുനരാരംഭിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. നൗഷാദ്, എക്സിക്യൂട്ടിവ് എൻജിനീയർമാരായ എം.ടി. സാബു, ജാഫർ ഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.